പറവൂർ: ഏഴിക്കരയിൽ കക്ക വാരാൻ അച്ഛനോടൊപ്പം തോട്ടിൽ ഇറങ്ങിയ പെൺകുട്ടി മുങ്ങിമരിച്ചു. പട്ടേരി റോഡ് നികത്തിൽ പ്രവീൺ _സുമ ദമ്പതികളുടെ മകൾ നേഹയാണ് (12) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ ഇവരുടെ വീടിന് സമീപത്തെ പുത്തൻതോട്ടിലാണ് അപകടം. പ്രവീണിെൻറയും ഇദ്ദേഹത്തിെൻറ സഹോദരിയുടെയും കൂടെയാണ് നേഹ കക്ക വാരാൻ ഇറങ്ങിയത്. നേഹയുടെ സഹോദരിയടക്കം ബന്ധുക്കളായ കുട്ടികൾ തോടിനുസമീപം ഉണ്ടായിരുന്നു. തോടിന് ആഴം കുറവാണ്. സമീപത്തെ ചെമ്മീൻകെട്ടിലേക്ക് വെള്ളം കയറാൻ തോട്ടിൽ നിർമിച്ചിരുന്ന തൂമ്പുംകുഴിയിലേക്ക് കുട്ടി വഴുതിവീണതാണ് അപകട കാരണം. കുട്ടി ഈ ഭാഗത്തേക്ക് നീങ്ങിയത് പ്രവീണിെൻറ ശ്രദ്ധയിൽപെട്ടില്ല. നാട്ടുകാര്‍ തിരച്ചില്‍ നടത്തി കുട്ടിയെ കരക്കെത്തിച്ചു. പൊലീസ് പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. പോസ്റ്റ്മോർട്ടം വെള്ളിയാഴ്ച നടക്കും. സഹോദരി: സ്നേഹ (ഒമ്പതാം ക്ലാസ് വിദ്യാർഥിനി).