മൂവാറ്റുപുഴ: എഴുത്തുകാരനും പ്രഭാഷകനുമായ കടാതി ഷാജി (57) നിര്യാതനായി. ഹൈഡ്രോളജി വകുപ്പ് ജീവനക്കാരനായിരുന്നു. ഭാര്യ: സതി(ആരോഗ്യ വകുപ്പ്). മകൻ: പാർഥിക് ഷാജി (ബി.ടെക് വിദ്യാർഥി, കോതമംഗലം എം.എ എൻജിനീയറിങ് കോളജ്). കഥ, നോവൽ, നിരൂപണം, പ്രഭാഷണം എന്നിവയിലൂടെയെല്ലാം സാഹിത്യ-സാംസ്കാരിക സദസ്സുകൾക്ക് പ്രിയങ്കരനായിരുന്ന ഷാജി കോവിഡ് ബാധിതനായി രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് മരിച്ചത്. മൂവാറ്റുപുഴക്ക് അടുത്ത് കടാതിയിലാണ് ജനനം. കേരള സാഹിത്യ അക്കാദമി ഗവേഷണ സ്കോളർഷിപ്, ആശാൻ സ്മാരക സാഹിത്യവേദി കഥാപുരസ്കാരം, വിപഞ്ചിക സാഹിത്യവേദി, സാഹിതീ സംഗമം, സുവർണരേഖ, പരസ്പരം, ദൈവജ, ഗ്രീൻ പീപ്പിൾ തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. വിവിധ പ്രസിദ്ധീകരണങ്ങളിലായി മൂന്ന് നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമ്മ മഴ നനഞ്ഞുനിൽക്കുകയാണ്, ഓക്സിജൻ പാർലർ, ഭയം, ജീവിതം വായിക്കുന്ന കഥകൾ, ദുരന്തമണികൾ, ഗന്ധം എന്നിവയാണ് പ്രസിദ്ധീകൃതമായ ചെറുകഥാ സമാഹാരങ്ങൾ. ‘വീക്ഷണം വാരാന്ത്യ’ത്തിലും വിപഞ്ചികയിലും നിരൂപണ പംക്തികൾ കൈകാര്യം ചെയ്തിരുന്നു. ഓൾ ഇന്ത്യ റേഡിയോയിലും മറ്റ് വിവിധ വേദികളിലും ആയി അയ്യായിരത്തോളം പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. തെരഞ്ഞെടുത്ത പ്രഭാഷണങ്ങൾ പ്രസിദ്ധീകരിക്കാനുള്ള തയാറെടുപ്പിലായിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിൽ.