വൈപ്പിന്‍: രണ്ടംഗസംഘത്തിെൻറ മര്‍ദനമേറ്റയാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. എളങ്കുന്നപ്പുഴ നടവഴിക്ക് കിഴക്ക് ഈരേത്തറ രാജു എന്ന് വിളിക്കുന്ന രാജഗോപാലാണ് (62) മരിച്ചത്. ബുധനാഴ്ച രാത്രി 10.45ന് വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന രാജഗോപാലിനെ രണ്ടു യുവാക്കള്‍ ആക്രമിക്കുകയായിരുന്നു. മകള്‍ക്കൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. സംഭവ സമയം മകള്‍ വീട്ടിലുണ്ടായിരുന്നില്ല. പരിക്കേറ്റ് അവശനായി കിടന്ന ഇയാളെ െറസിഡൻറ്സ് അസോസിയേഷന് അംഗങ്ങള്‍ ആദ്യം ഞാറക്കലിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് എറണാകുളം ജനറൽആശുപത്രിയിലും എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. അങ്ങോട്ട് പോകും വഴിയാണ് മരണം സംഭവിച്ചത്. തലക്കും നെഞ്ചിനുമാണ് പരിക്കേറ്റിരുന്നത്. പ്രതികളില്‍ ഒരാളുടെ മാതാവിനെ രാജഗോപാല്‍ മദ്യപിച്ച് അസഭ്യം പറഞ്ഞതാണ് ആക്രമത്തിന് കാരണമെന്നാണ് പൊലീസിന് ലഭിച്ച സൂചന. സംഭവത്തില്‍ മാലിപ്പുറം വളപ്പ് സ്വദേശി അബ്ദുൽ സമദിനെ (26) കസ്റ്റഡിയിലെടുത്തു. രണ്ടാമന് ഒളിവിലാണ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റ്മോര്‍ട്ടം നടത്തി സംസ്കരിച്ചു. മകള്‍: വിഷ്ണുപ്രിയ.