തൃപ്പൂണിത്തുറ: പേട്ടയില്‍ വീടിനോടുചേര്‍ന്ന ഫര്‍ണിച്ചര്‍ കടയിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. മരട് തുരുത്തി ക്ഷേത്രത്തിന് സമീപം ഒരു വര്‍ഷമായി വാടകക്ക് താമസിക്കുന്ന തൊട്ടിയില്‍ പ്രസന്നനാണ് (45) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറോടെയായിരുന്നു തീപിടിത്തം. ഗുരുതര പൊള്ളലേറ്റ പ്രസന്നനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തൃപ്പൂണിത്തുറ വൈമീതി റോഡില്‍ ഷാമി മഹല്ലില്‍ സുനീറിേൻറതാണ് കത്തിനശിച്ച ഫര്‍ണിച്ചര്‍ കട. ഫര്‍ണിച്ചറുകളും ബൊലേറോ ജീപ്പും പൂര്‍ണമായും കത്തിനശിച്ചു. തൃപ്പൂണിത്തുറയില്‍ ലോട്ടറി വിറ്റാണ് പ്രസന്നന് കുടുംബം പോറ്റിയിരുന്നത്. പ്രസന്നൻ എന്തിനാണ് ഫർണിച്ചർ കടയിൽ എത്തിയതെന്ന് വ്യക്തമല്ല. സംഭവത്തില്‍ മരട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ പ്രീതി. മകള്‍: അഞ്ജന.