അങ്കമാലി: ചാലക്കുടി ഇടതുകര കനാലിൽ കാരമറ്റം ഭാഗത്ത് മീൻപിടിക്കാൻ പോയ അയൽവാസികളായ രണ്ടുപേരെ വൈദ്യുതാഘാതമേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. അങ്കമാലി പൂതംകുറ്റി കാരമറ്റം സ്വദേശികളായ മുള്ളൂർക്കാട് അണേക്കാട്ടിൽ വീട്ടിൽ പരേതനായ രാമകൃഷ്ണെൻറ മകൻ സനൽ (32), കൂരൻ കല്ലൂക്കാരൻ വീട്ടിൽ ഔസേഫിെൻറ മകൻ തോമസ് (50) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് മൃതദേഹം കണ്ടത്.
ഇരുവരെയും വെള്ളിയാഴ്ച മുതൽ കാണാതായതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തിവരുന്നതിനിടെയാണ് കനാലിെൻറ വിജനമായ പ്രദേശത്ത് അഴുകിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. കനാൽ കടന്നുവരുന്ന കാട്ടുപന്നി അടക്കമുള്ള വന്യജീവികളുടെ ശല്യം ഒഴിവാക്കാൻ ആരോ തോട്ടിൽ വൈദ്യുതി കമ്പികൾ സ്ഥാപിച്ചിരുന്നു. മീൻ പിടിക്കാൻ ഇരുവരും തോട്ടിൽ ഇറങ്ങിയതോടെ അബദ്ധത്തിൽ വൈദ്യുതി കമ്പികളിൽ തട്ടി ഷോക്കേറ്റതാണെന്നാണ് സംശയിക്കുന്നത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ട്.
ഒരുവർഷം മുമ്പ് പൂതംകുറ്റി പാടശേഖരത്തിലും കനാലിന് സമീപം മീൻ പിടിക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചിരുന്നു. വൈദ്യുതി കമ്പികൾ സ്ഥാപിച്ചവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അങ്കമാലി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
സനൽ അവിവാഹിതനാണ്. മാതാവ്: ഉഷ. സഹോദരി: സന്ധ്യ. തോമസ് ഇലക്ട്രീഷനാണ്. ഭാര്യ: ഷീജ (നഴ്സ്). മക്കൾ: ഹർഷ (നഴ്സിങ് വിദ്യാർഥിനി, ബംഗളൂരു), ലിയോൺസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് താബോർ തിരുക്കുടുംബ പള്ളി സെമിത്തേരിയിൽ.