പള്ളുരുത്തി: കണ്ണമാലി കാട്ടിപറമ്പിൽ റോഡരികിലെ ഓടയിൽ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. കാട്ടിപറമ്പ് പാട്ടാളത്ത് വലിയവീട്ടിൽ ജോർജിനെയാണ് (92) മരിച്ചനിലയിൽ കണ്ടത്. തിങ്കളാഴ്ച പുലർച്ചയാണ് സംഭവം. ശുചിമുറി മാലിന്യം റോഡരികിൽ തള്ളിയിട്ടുണ്ടായിരുന്നു. ഈ മാലിന്യത്തിൽ തെന്നി ഓടയിൽ വീണതാകാമെന്നാണ് കരുതുന്നത്.
ഓടയിൽ വീണുകിടന്ന ജോർജിനെ കണ്ട വഴിയാത്രികനാണ് ഇയാളുടെ ബന്ധുവിനെ വിവരമറിയിച്ചത്. ബന്ധു എത്തിയപ്പോൾ മരിച്ചനിലയിലായിരുന്നു. തുടർന്ന് കണ്ണമാലി പൊലീസ് എത്തി നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പുലർച്ച വീടിനുസമീപത്തെ പള്ളിയിൽ ദിവസവും പ്രാർഥനക്ക് പോകുന്ന പതിവുണ്ട് ഇദ്ദേഹത്തിന്. സംഭവ ദിവസവും സാധാരണപോലെ പള്ളിയിൽ പോയപ്പോഴായിരിക്കാം അപകടമെന്നാണ് നാട്ടുകാർ പറയുന്നത്. മുഖത്ത് മാസ്കും കൈയിൽ പള്ളിയിൽ നിക്ഷേപിക്കാൻ കരുതിയിരുന്ന പൈസയും ഉണ്ടായിരുന്നു.
പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അതേ സമയം, മാലിന്യത്തിൽ തെന്നി വീണതല്ല മരണകാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. റോഡരികിൽ ശുചിമുറി മാലിന്യം തള്ളിയവർക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജോർജ് അവിവാഹിതനാണ്.