കോതമംഗലം: പുതുവർഷപ്പുലരിയിൽ പെരിയാറ്റിൽ കാണാതായ തട്ടേക്കാട് പക്ഷി സങ്കേതത്തിലെ വാച്ചർ, തട്ടേക്കാടിനുസമീപം ഞായപ്പിള്ളിയിൽ താമസിക്കുന്ന വടക്കേക്കര എൽദോസിന്റെ (54) മൃതദേഹം കണ്ടെത്തി. പെരിയാറിൽ ചെട്ടിപ്പിള്ളി ഭാഗത്താണ് തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. ഓവുങ്കൽ കടവിൽ ഡ്യൂട്ടിയിലായിരുന്ന മറ്റൊരു വാച്ചറായ രാജനൊപ്പം വള്ളത്തിൽ മടങ്ങുമ്പോഴാണ് എൽദോസിനെ കാണാതായത്. ഒന്നിച്ച് ജോലി ചെയ്യുന്ന എൽദോസ് കൂടെ വന്നശേഷം മറ്റൊരു സ്ഥലത്ത് ഇറങ്ങിയെന്ന് ആദ്യം പൊലീസിന് മൊഴി നൽകിയ രാജൻ പിന്നീട് മാറ്റിപ്പറഞ്ഞു. അഗ്നിരക്ഷാസംഘം, വനം വകുപ്പ്, പൊലീസ്, നാട്ടുകാർ സംയുക്തമായി പെരിയാറ്റിലും വന മേഖലയിലും വ്യാപക തിരച്ചിൽ നടത്തി. കഴിഞ്ഞ ദിവസം സ്കൂബാ ടീം രാവിലെ മുതൽ വൈകീട്ട് വരെ ഓവുങ്കൽ കടവിൽ പരിശോധന നടത്തിയിരുന്നു. ഇതിനിടയിൽ എൽദോസിന്റെ ചെരിപ്പ് ചെട്ടിപ്പിള്ളി ഭാഗത്തുനിന്ന് ലഭിച്ചു. വസ്ത്രവും മൊബൈൽ ഫോണും ഓവുങ്കൽ കടവിൽനിന്ന് കണ്ടെത്തിയിരുന്നു. അവിവാഹിതനാണ്. പൊലീസ് കേസെടുത്തു.