പറവൂർ: നഗരമധ്യത്തിൽ പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ആൽമരം നിലംപൊത്തിയപ്പോൾ അത്ഭുതകരമായി രക്ഷപ്പെട്ട ചെറിയപല്ലംതുരുത്ത് ഈരേപാടത്ത് രാജൻ (60) അടക്കാമരം ദേഹത്ത് വീണ് മരിച്ചു. ഞായറാഴ്ച വൈകീട്ട് 4.30ഓടെ തറവാട്ടുവീട്ടിലെ അടക്കാമരം ബന്ധുവിനൊപ്പം വെട്ടുന്നതിനിടെയാണ് അപകടം. മുറിച്ച ഭാഗത്ത് കയർ കെട്ടി വലിക്കുന്നതിനിടെ രാജന്റെ ദേഹത്തേക്ക് അടക്കാമരം വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. 25 വർഷമായി ലോട്ടറി വിൽപനക്കാരനായ രാജൻ നിർമാണ തൊഴിലാളിയുമായിരുന്നു. ആൽ നിലംപൊത്തിയ സമയത്ത് ആൽ ചുവട്ടിലിരുന്ന് ലോട്ടറി വിൽക്കുകയായിരുന്നു ഇദ്ദേഹം. അന്ന് പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു. മറിഞ്ഞ ആലിന്റെ തടി ആൽത്തറയിൽ തങ്ങി നിന്നതാണ് രക്ഷയായത്. ആലിന്റെ ചുവട്ടിൽ കപ്പലണ്ടി കച്ചവടം നടത്തിയിരുന്നയാൾ മരിച്ചശേഷം ആൽത്തറയിൽ രാവിലെ വിളക്ക് കത്തിച്ചിരുന്നത് രാജനാണ്. ഭാര്യ: സുജാത. മക്കൾ: രാജി, രാഖി. മരുമക്കൾ ദീപു, മനീഷ്.