അങ്കമാലി: കൈത്തണ്ടയുടെ ഞരമ്പ് മുറിഞ്ഞ് ചോര വാർന്നൊഴുകിയ നിലയിൽ യുവാവിന്റെ മൃതദേഹം വീടിനടുത്ത കുളത്തിൽ കണ്ടെത്തി. അങ്കമാലി മൂക്കന്നൂർ ആഴകം മൈപ്പാൻ വീട്ടിൽ മാത്യുവിന്റെ മകൻ അരുണിന്റെ (29) മൃതദേഹമാണ് തിങ്കളാഴ്ച പുലർച്ച ചാലിൽച്ചിറയിൽ കണ്ടെത്തിയത്. വീട്ടിലെ മുറിയിലുണ്ടായിരുന്ന അരുണിനെ ഞായറാഴ്ച രാത്രി മുതലാണ് കാണാതായത്. മുറിയിൽ ചോര തളംകെട്ടിയ നിലയിലായിരുന്നു. സമീപം ബ്ലേഡും കണ്ടെത്തി. വീട്ടുകാർ സമീപപ്രദേശങ്ങളിലെല്ലാം അന്വേഷണം നടത്തിയെങ്കിലും കണ്ടില്ല. തുടർന്ന് അങ്കമാലി പൊലീസിൽ അറിയിച്ചു. നാട്ടുകാരും പൊലീസും രാത്രിമുതൽ പലയിടങ്ങളിലും അന്വേഷണം നടത്തി. അതിനിടെയാണ് പുലർച്ച വീട്ടിൽനിന്ന് ഒരു കിലോമീറ്ററോളം ദൂരെ ഉപയോഗശൂന്യമായ ചിറയിൽ ചോരവാർന്നൊഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ചിറയോട് ചേർന്ന് അരുണിന്റെ ഇരുചക്ര വാഹനവുമുണ്ടായിരുന്നു. പിറവം അരക്കുന്നം ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽനിന്ന് (ടിസ്റ്റ്) കമ്പ്യൂട്ടർ സയൻസിൽ ബി.ടെക് പാസ്സായ അരുൺ കളമശ്ശേരി ‘നെസ്റ്റി’ൽ താൽക്കാലിക ജീവനക്കാരനാണ്. മാതാവ്: മേരി. സഹോദരൻ: അഖിൽ. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.