മൂവാറ്റുപുഴ: ബ്രിട്ടനിലെ ഗ്ലോസ്റ്ററിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. മൂവാറ്റുപുഴ കുന്നയ്ക്കാല്‍ സ്വദേശി ബിന്‍സ് രാജന് (32), കൊല്ലം ഉളിയകോവിൽ സ്നേഹനഗർ 118 അഭിരാമത്തിൽ ആർച്ച നിർമൽ (24), എന്നിവരാണ് മരിച്ചത്. ബിന്‍സിന്റെ ഭാര്യ അനഘ, ഒരുവയസുള്ള മകൾ റിബേക്കാ, ആർച്ച യുടെ ഭര്‍ത്താവ്, പത്തനംതിട്ട മല്ലപ്പള്ളി കീഴ്വായ്പൂര് പടുതോടുമലയിൽ നിര്‍മല്‍ രമേശ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം. സുഹൃത്തുക്കളായ ബിന്‍സും നിര്‍മലും കുടുംബസമേതം ബ്രിട്ടനിലെ ലൂട്ടനില്നിന്നും ഗ്ലോസ്റ്റര്‍ ഷെയറിലേക്ക് പോകും വഴി ചെല്‍റ്റന്‍ഹാമില്‍ വെച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടില്‍ നിന്നും കൊടുത്തയച്ച മരുന്ന് കൈപ്പറ്റാൻ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു ഇവര്‍. ബിന്‍സ് രാജന് അപകട സ്ഥലത്ത് തന്നെ മരിച്ചു. ഭാര്യ അനഘയും കുട്ടിയും ഓക്സ്ഫര്‍ഡ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. ആർച്ച യെ ബ്രിസ്റ്റോണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നിർമൽ രമേശും ആർച്ചയും നാലു മാസം മുമ്പാണ് ബ്രിട്ടനിലേക്ക് പോയത്. ഒരുവർഷം മുമ്പായിരുന്നു വിവാഹം. എം.ബി.എ പൂർത്തിയാക്കിയ ആർച്ച യു.കെയിൽ ജോലിയുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച പരീക്ഷ എഴുതാനിരിക്കുകയായിരുന്നു.കഴിഞ്ഞ ആഗസ്റ്റിലാണ് ബിന്‍സ് രാജന് ഭാര്യ അനഘയും കുട്ടിയുമൊത്ത് യു.കെയിലെത്തിയത്. ല്യൂട്ടന്‍ യൂനിവേഴ്സിറ്റിയില്‍ അനഘയുടെ പഠനാവശ്യാർഥമായിരുന്നു ഇവരുടെ യാത്ര.മൂവാറ്റുപുഴ കുന്നയ്ക്കാല്‍ പാലക്കാമറ്റത്തില്‍ രാജന് പൗലോസിന്റെ മകനാണ് മരിച്ച ബിന്‍സ്. മാതാവ്: ലീല. സഹോദരന്: വിന്‍സ്.ബിൻസിന്റെ സംസ്കാരം പിന്നീട് കുന്നക്കാൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും.ആർച്ചയുടെ സഹോദരൻ ആദര്‍ശ് ഗൾഫിലാണ്. മാതാവ്: അജിത (അംഗൻവാടി അധ്യാപിക). പിതാവ് പരേതനായ മധു.