കോതമംഗലം: കൃഷിയിടത്തിലെ കുളത്തിൽ വീണ മുത്തച്ഛനും പേരക്കുട്ടിയും ചളിയിൽ പൂണ്ട് മരിച്ചു. പോത്താനിക്കാട് പുളിന്താനം ചെനയപ്പിള്ളി ജോർജ് (78), ഇദ്ദേഹത്തിന്റെ മകൻ സന്തോഷിന്റെ മകൻ ജെറിൻ (13) എന്നിവരാണ് മരിച്ചത്. പോത്താനിക്കാട് സെന്റ് സേവ്യേഴ്സ് പബ്ലിക് സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ് ജെറിന്. വ്യാഴാഴ്ച രാവിലെ കൃഷിയിടത്തിൽ പുല്ലിന് മരുന്ന് അടിക്കാൻ പോയ മുത്തച്ഛനൊപ്പം കൂടിയതാണ് ജെറിൻ. ഇരുവരും തിരിച്ചു വരാത്തതിനെത്തുടർന്ന് ഉച്ചയോടെ ബന്ധുക്കൾ നടത്തിയ തിരച്ചിലിനിടയിൽ വീട്ടിൽനിന്ന് 500 മീറ്റർ മാറി പാടത്തിനോട് ചേർന്ന എട്ടടി താഴ്ചയുള്ള കുളത്തിന്റെ കരയിൽ ചെരിപ്പ് കണ്ടെത്തി. കല്ലൂർക്കാടുനിന്ന് എത്തിയ അഗ്നിരക്ഷാസേന ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തു. നിറയെ ചളി നിറഞ്ഞ കുളത്തിലാണ് ദാരുണ അപകടം. ജെറിൻ കുളത്തിൽ വീണതോടെ രക്ഷിക്കാൻ ശ്രമിച്ച ജോർജും ചളിയിലകപ്പെട്ട് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് പുളിന്താനം സെന്റ് ജോണ്‍സ് ബസ്ഫാഗെ യാക്കോബായ പള്ളി സെമിത്തേരിയിൽ. ജോർജിന്റെ ഭാര്യ ചാത്തമറ്റം വെള്ളാങ്കണ്ടത്തിൽ സാറാമ്മ (റിട്ട. അധ്യാപിക). മകൾ: സ്മിത (യു.എസ്). മരുമകൻ: ജോസൺ വാളകം (യു.എസ്). ജെറിന്റെ പിതാവ് സന്തോഷ് പോത്താനിക്കാട്ട് വ്യാപാരിയാണ്. മാതാവ്: തൃക്കളത്തൂർ ആലയ്ക്കൽ സ്മിത. സഹോദരങ്ങൾ: റോഹൻ, ജെറോൺ.