കൊല്ലം: ദേശീയപാതയിൽ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് പാർസൽ മിനിലോറിയിൽ ഇടിച്ചുകയറി ഡ്രൈവർ മരിച്ചു; 23 പേർക്ക് പരിക്കേറ്റു. മിനിലോറി ഡ്രൈവർ ആലുവ കടുങ്ങല്ലൂർ മുപ്പത്തടം പഞ്ചായത്ത് കവല ഹരിജൻ കോളനിയിൽ വെട്ടുകാട്ടിൽ വീട്ടിൽ പുഷ്പനാണ് (59) മരിച്ചത്. ഫാക്ടിൽ ഫയർമാനായിരുന്ന പുഷ്പൻ ഒരുവർഷം മുമ്പാണ് വിരമിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ ശക്തികുളങ്ങര മരിയാലയം ജങ്ഷന് സമീപം പെട്രോൾ പമ്പിന് എതിർവശത്തായിരുന്നു അപകടം. ചവറയിൽനിന്ന് ഇളമ്പള്ളൂരിലേക്ക് വന്ന സ്വകാര്യബസും തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് പോയ മിനിലോറിയുമാണ് കൂട്ടിയിടിച്ചത്. അമിതവേഗത്തിലെത്തിയ സ്വകാര്യബസ് മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കുന്നതിനിടെ എതിർദിശയിൽ വന്ന മിനിലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അമ്പത് മീറ്ററോളം പിറകോട്ട് നീങ്ങിയ മിനിലോറി രണ്ട് സ്കൂട്ടറുകളിലും ഇടിച്ചു. സ്കൂട്ടർ യാത്രക്കാർക്കും പരിക്കേറ്റു. നിയന്ത്രണം വിട്ട സ്വകാര്യബസ് റോഡിന് എതിർവശത്തെ ഇടവഴിക്ക് സമീപത്തേക്ക് മാറിയാണ് നിന്നത്. സ്വകാര്യബസിന്റെ അമിതവേഗമാണ് അപകടമുണ്ടാക്കിയതെന്നാണ് സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വാനിലെ സഹായി എറണാകുളം സ്വദേശി അജികുമാർ (29), മൂക്കിന് സാരമായി പരിക്കേറ്റ ചവറ സ്വദേശി ദേവിക (27) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.
അമിതവേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനും നരഹത്യക്കും സ്വകാര്യ ബസ് ഡ്രൈവർ മങ്ങാട് സ്നേഹ നഗർ - 60 മുതിരയ്യത്ത് വീട്ടിൽ അരുണിനെതിരെ (29) ശക്തികുളങ്ങര പൊലീസ് കേസെടുത്തു. സ്വകാര്യബസിന്റെ അമിതവേഗവും അശ്രദ്ധമായ ഓവർടേക്കിങ്ങുമാണ് അപകടത്തിനിടയാക്കിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി കൊല്ലം ആർ.ടി.ഒ ഡി. മഹേഷ് പറഞ്ഞു. ബസിന്റെ പെർമിറ്റ് റദ്ദുചെയ്യാനും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും നടപടി തുടങ്ങിയതായി അദ്ദേഹമറിയിച്ചു.
പോസ്റ്റ്മോർട്ടത്തിനുശേഷം പുഷ്പന്റെ മൃതദേഹം ചൊവ്വാഴ്ച ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: മണി. മക്കൾ: ഷേണിഷ, ലാറ്റിഷ. മരുമക്കൾ: സിബി, രഞ്ജിത്ത്.