മണ്ണഞ്ചേരി: മുഹമ്മയിലും മണ്ണഞ്ചേരിയിലും വൈദ്യുതി പോസ്റ്റിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടങ്ങളിൽ മൂന്നുപേർ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡ് കണ്ണാർകാട് തകിടിവെളിയിൽ വൈദ്യുതി വകുപ്പ് ജീവനക്കാരൻ സുരേഷിന്റെ മകൻ അശ്വിൻ (21), അവലൂക്കുന്ന് പുത്തൻപുരയിൽ കണ്ണന്റെ മകൻ മണ്ണഞ്ചേരി 22 ാം വാർഡിൽ വാടകക്ക് താമസിക്കുന്ന രാഹുൽ (26), ആര്യാട് പഞ്ചായത്ത് ഒന്നാം വാർഡിൽ കൊല്ലം പറമ്പിൽ രാജേന്ദ്രൻ-ശോഭ ദമ്പതികളുടെ മകനും ചേർത്തല കൺസ്യൂമർ ഫെഡ് ജീവനക്കാരനുമായ രതീഷ് (33) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ മുഹമ്മ കാവുങ്കൽ വടക്കേതറമൂട്ടിൽ ഉണ്ടായ അപകടത്തിലാണ് അശ്വിനും രാഹുലും മരിച്ചത്. ഇവർ സഞ്ചരിച്ച ബുള്ളറ്റ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് രാഹുൽ തൽക്ഷണം മരിച്ചു. ഗുരുതര പരിക്കേറ്റ സുഹൃത്ത് അശ്വിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച പുലർച്ച ആലപ്പുഴ-കൂറ്റുവേലി റോഡിൽ മണ്ണഞ്ചേരി കൃഷ്ണപിള്ള ജങ്ഷന് സമീപത്താണ് രതീഷ് മരിച്ച അപകടം നടന്നത്. വളവനാട് ഉത്സവവുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയ സഹോദരീഭർത്താവിനെ പാർഥൻകവലക്ക് സമീപത്തെ വീട്ടിലാക്കി മടങ്ങുമ്പോൾ ബൈക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ രതീഷ് സംഭവസ്ഥലത്ത് മരണപ്പെട്ടു. അപകടസമയം റോഡിൽ ആരും ഉണ്ടായിരുന്നില്ല. ശബ്ദം കേട്ട് സമീപവാസികൾ അറിയിച്ചതിനെത്തുടർന്ന് ആംബുലൻസിൽ ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അഖിലയാണ് രതീഷിന്റെ ഭാര്യ. അശ്വിന്റെ മാതാവ്: ബിന്ദു. സഹോദരൻ: സുബിൻ. രാഹുലിന്റെ മാതാവ് ലാജി. സഹോദരൻ: ജിബിൻ.