തൃപ്പൂണിത്തുറ: മുൻ ഇന്ത്യൻ ഫുട്ബാള്‍ താരം ബി. ദേവാനന്ദ് (71) നിര്യാതനായി. കരിങ്ങാച്ചിറയിലെ അപ്പാര്‍ട്ട്മെന്റില്‍ ചൊവ്വാഴ്ച രാവിലെ 10 ഓടെയാണ് മരണം. ധമനികളിലെ രക്തയോട്ടം കുറയുന്ന ലിംബ് ഇസ്കിമീയ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 17ന് ഇടതുകാല് മുറിച്ചുനീക്കിയിരുന്നു. കണ്ണൂര്‍ സ്വദേശിയായ ദേവാനന്ദ് കണ്ണൂര്‍ ബ്രദേഴ്സ് ക്ലബിനുവേണ്ടി കളിക്കളത്തിലിറങ്ങിയാണ് തുടക്കമിട്ടത്. പിന്നീട് കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീമിൽ നായകനാവുകയും 1972ൽ ഗോവയില്‍ നടന്ന സന്തോഷ് ട്രോഫിയില്‍ ബംഗാളുമായി സമനിലയില്‍ എത്തുകയും ചെയ്തു. സ്റ്റോപ്പര്‍ ബാക്കായി തിളങ്ങിയ ദേവാനന്ദ് കേരള ടീമിന്റെ അവിഭാജ്യഘടകമായിരുന്നു. കേരള ടീമിലും കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീമിലും നായകനായി. 1975ൽ ബോംബെ ടാറ്റാസ് ടീമിലെത്തിയ ദേവാനന്ദ് പിന്നീട് താജ് ഹോട്ടലില്‍ ഉദ്യോഗസ്ഥനായാണ് വിരമിച്ചത്. ഭാര്യ: ശ്യാമ. മകന്: നിഖില്‍. സംസ്കാരം നടത്തി.