പറവൂർ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു. മനക്കപ്പടി പുളിക്കപറമ്പിൽ സുധീർ - ഷീന ദമ്പതികളുടെ ഏക മകൾ അഞ്ജനയാണ് (16) മരിച്ചത്. കരുമാല്ലൂർ എഫ്.എം.സി.ടി.എച്ച് സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിനിയാണ്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ വീട്ടിൽവെച്ച് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. ഉച്ചക്ക് ഭക്ഷണശേഷം മൂന്നോടെ അസുഖം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. ഇതിനുമുമ്പ് ഒരു കുത്തിവെപ്പുകൂടി എടുത്തു. തുടർന്ന്, പിതാവിന്റെ വാഹനത്തിലേക്ക് കയറുന്നതിനിടെ രോഗം മൂർച്ഛിച്ച് കുഴഞ്ഞുവീണു. ഉടൻ ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിച്ചു. വൈകീട്ട് അഞ്ചരയോടെ സ്ഥിതി വഷളാവുകയും ഐ.സി.യു ആംബുലൻസിൽ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണപ്പെടുകയുമായിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്തെ ചികിത്സപ്പിഴവെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് പൊലീസ് കേസെടുത്തു. മൃതദേഹം എറണാകുളം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിക്കും.