അങ്കമാലി: സുഹൃത്തുക്കളുടെ തുടർച്ചയായ വിയോഗത്തിന്റെ ആഘാതത്തിൽ തന്റെയും മരണം മുന്നിൽ കണ്ട് സമൂഹ മാധ്യമത്തിൽ കുറിപ്പിട്ട സഹൃദയനും അവർക്കടുത്തേക്ക് യാത്രയായി. സാഹിത്യകാരനും കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഡപ്യൂട്ടി വാർഫ് സൂപ്രണ്ടുമായിരുന്ന നെടുമ്പാശ്ശേരി പൊയ്ക്കാട്ടുശ്ശേരി ഏലത്തറ വീട്ടിൽ സുനിൽദത്താണ് (55) നാടിനെ നൊമ്പരത്തിലാക്കി കടന്നുപോയത്. സുനിലിന്റെ ആത്മസുഹൃത്തുക്കളായ മനു മാധവനും, കുറത്തിയാടൻ ദിനീഷും അടുത്തിടെ മരണപ്പെട്ടിരുന്നു. ആത്മമിത്രങ്ങളെ പോലെ ഒരുമിച്ച് ജീവിച്ചിരിക്കെ 2019 സെപ്റ്റംബറിലായിരുന്നു മനുവിന്റെ വിയോഗം. നിരാശ പൂണ്ട ജീവിതം നയിക്കുന്നതിനിടെ 2021 ജനുവരിയിൽ ദിനീഷും വേർപിരിഞ്ഞു. സുഹൃത്തുക്കളെ കുറിച്ചോർത്ത് ജീവിതം തീരാനൊമ്പരമായി തള്ളിനീക്കുന്നതിനിടെയാണ് സുനിൽ തന്റെ ഫേസ്ബുക്കിൽ ചൊവ്വാഴ്ച ഉച്ചക്ക് മരണത്തെക്കുറിച്ച മുന്നറിപ്പ് പോലെ വാചകങ്ങൾ കുറിച്ചത്. തനിക്കുള്ള മരണത്തിന്റെ ടോക്കൺ ചൂട് അറിയുന്നുണ്ടെന്നും നാളെ എന്ന് അനൗൺസ്മെന്റ് കേൾക്കുന്നപോലെയെന്നും ചൊവ്വാഴ്ച ഉച്ചക്ക് 12.50 ഓടെ കുറിച്ചത്. ബുധനാഴ്ച പുലർച്ചെ 4.30ഓടെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്കാരം ബുധനാഴ്ച വൈകീട്ട് യു.സി കോളജ് ശ്മശാനത്തിൽ നടന്നു. അയ്യപ്പന്റെയും - ചന്ദ്രമതിയുടെയും മകനാണ്. ഭാര്യ: കെ.എസ്.സിന്ധു. മക്കൾ: ചാരുദത്ത്, ചിഞ്ചു ദത്ത്, ശീതൾ ദത്ത്.