പത്തനംതിട്ട: ഏകദേശം മൂന്നുദിവസം പഴക്കമുള്ള 45 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ജീർണിച്ചനിലയിൽ തെങ്ങിൻകുഴിയിൽ കണ്ടെത്തി. ഏനാത്ത് വേമ്പനാട്ടുമുക്ക് അജികുമാറിന്റെ വേമ്പനാട്ടഴികത്ത് വീടിനുപിന്നിലെ പ്രകാശിന്റെ പുരയിടത്തിൽ ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് മൃതദേഹം കണ്ടത്. തുടർന്ന് വാർഡ് അംഗവും കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റുമായ രാധാകൃഷ്ണനെ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് ഏനാത്ത് പൊലീസ് സ്ഥലത്തെത്തി. രണ്ടുദിവസമായി ദുർഗന്ധമുയരുന്നുണ്ടായിരുന്നെന്ന് സമീപവാസികൾ പറഞ്ഞു. അജികുമാറിന്റെ സമീപവാസിയായ രതീഷിന്റെ വീട്ടിലെ വളർത്തുനായ് രാവിലെ അവിടെയെത്തി കുരക്കുന്നത് കേട്ടതായും പറയുന്നു. മൃതശരീരം അഴുകി പുഴുവരിച്ച നിലയിലാണ്. ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കാവി കൈലി മാത്രമാണ് ധരിച്ചിട്ടുള്ളത്. അജികുമാർ ഒറ്റക്കാണ് താമസം. ഇയാളെ കാണാനില്ല. വീട് പൂട്ടിയിട്ട നിലയിലാണ്. അന്തർസംസ്ഥാന തൊഴിലാളികളും മറ്റും ഈ വീട്ടിലെത്താറുണ്ടെന്ന് പറയപ്പെടുന്നു. ശാസ്ത്രീയ അന്വേഷണസംഘവും പൊലീസ് ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.