പത്തനംതിട്ട: കൈപ്പട്ടൂർ മൂന്നാം കലുങ്കിന് സമീപം നിയന്ത്രണംവിട്ട കാറിടിച്ച് ഒരാൾ മരിച്ചു. കൈപ്പട്ടൂർ മൂന്നാം കലുങ്ക് ഞാറക്കൂട്ടത്തിൽ ജയിംസാണ് (61) മരിച്ചത്. ഞായറാഴ്ച വൈകീട്ട് 3.30ന് കൈപ്പട്ടൂർ ചന്ദനപ്പള്ളി റോഡിൽ മൂന്നാം കലുങ്ക് വെയിറ്റിങ് ഷെഡിന് സമീപമാണ് അപകടം. കൈപ്പട്ടൂർ ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ മാരുതി ഓൾട്ടോ കാർ കലുങ്കിലിടിച്ച ശേഷം എതിരെ വന്ന ബൈക്ക് യാത്രികനെയും ഇടിച്ചുതെറിപ്പിച്ചു. ഇതുവഴി കടയിലേക്ക് പോകാൻ നടന്നുവന്ന ജയിംസിനെ ഇടിച്ചിട്ട് ദൂരേക്ക് വലിച്ചുകൊണ്ടുപോയ ശേഷമാണ് കാർ നിന്നത്. സംഭവ സ്ഥലത്തുതന്നെ ജയിംസ് മരിച്ചു. മൂന്നാം കലുങ്കിൽ വർഷങ്ങളായി ചായക്കട നടത്തുകയാണ് ജയിംസ്. മലയാലപ്പുഴ സ്വദേശി രതീഷ് (37), പട്ടാഴി സ്വദേശിനി അർച്ചന (38) എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇരുവരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രതീഷ്, മിൽമ തട്ട യൂനിറ്റിൽ കരാർ അടിസ്ഥാനത്തിൽ ഡ്രൈവറായി ജോലി ചെയ്തിരുന്നയാളാണ്. കുറച്ചുനാളായി മിൽമ കോൺട്രാക്ടേഴ്സ് അസോസിയേഷനിൽനിന്ന് വിലക്കിയതിനാൽ ഇയാൾ ജോലിക്കെത്തിയിരുന്നില്ല. അർച്ചന, തട്ട മിൽമയിലെ താൽക്കാലിക ജീവനക്കാരിയാണ്. കാറിലുണ്ടായിരുന്ന ഒരാൾ ഓടിപ്പോയതായും നാട്ടുകാർ പറയുന്നു. അപകട സ്ഥലത്ത് വെച്ചിരുന്ന, മൂന്നാം കലുങ്ക് സ്വദേശി അരുൺ പ്രസാദിന്റെ ഒരുമാസം മുമ്പ് വാങ്ങിയ ബൈക്ക് പൂർണമായും തകർന്നു. ഇതുവഴി ബൈക്കിൽവന്ന പാലക്കാട് സ്വദേശി ഷിജുവിനെയാണ് ആദ്യം ഇടിച്ചുതെറിപ്പിച്ചത്. കാറിന്റെ സീറ്റിൽനിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തു. പൊലീസും ഫയർഫോഴ്സും എത്തിയാണ് മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ജയിംസിന്റെ ഭാര്യ: കുഞ്ഞുമോൾ.