കോന്നി: വീട്ടിൽനിന്ന് കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം അച്ചൻകോവിലാറ്റിൽ കണ്ടെത്തി. പ്രമാടം തെങ്ങുംകാവ് കാഞ്ഞിരവിള വീട്ടിൽ സന്തോഷിന്റെ മകൾ ആതിരയുടെ (20) മൃതദേഹമാണ് ശനിയാഴ്ച അഴൂർ വേലൻകടവിൽനിന്ന് ലഭിച്ചത്. ചങ്ങനാശ്ശേരിയിൽ സി.എ വിദ്യാർഥിയായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് ആതിരയെ കാണാതായത്. പുലർച്ച അമ്മ എഴുന്നേറ്റപ്പോഴാണ് ആതിര മുറിയിൽ ഇല്ലെന്ന് മനസ്സിലായത്. ഞാൻ പോവുകയാണ്, സ്കൂട്ടർ പാറക്കടവ് പാലത്തിൽ കാണും എന്ന് കത്തിലുണ്ടായിരുന്നു. പാലത്തിൽ സ്കൂട്ടർ കണ്ടെത്തിയതിനെ തുടർന്ന് പൊലീസും അഗ്നിരക്ഷ സേനയും നടത്തിയ തിരച്ചിലിലാണ് ശനിയാഴ്ച മൃതദേഹം കണ്ടെത്തിയത്. ആതിര ധരിച്ചിരുന്ന ആഭരണങ്ങളും മൊബൈൽ ഫോണും വീട്ടിൽ ഉപേക്ഷിച്ചിരുന്നു. അവസാനമായി ആതിര എഴുതിയ കത്തിൽ ഒരു യുവാവ് അത്യാസന്ന നിലയിലാണെന്നും ഇനി എനിക്ക് ജീവിക്കാൻ യോഗ്യതയില്ലെന്നും എഴുതിയിട്ടുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതേയുള്ളൂവെന്നും ഏത് യുവാവിന്റെ കാര്യമാണ് കത്തിലുള്ളതെന്ന് കണ്ടെത്തിയിട്ടില്ലെന്നും കോന്നി പൊലീസ് പറഞ്ഞു. ആതിരയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മാതാവ്: സീമ. സഹോദരി: അമ്പിളി.