അഴീക്കോട്: മത്സ്യബന്ധന വള്ളത്തിൽനിന്ന് കായലിൽ വീണ് ആലപ്പുഴ സ്വദേശിയായ മത്സ്യത്തൊഴിലാളി മരിച്ചു. ആലപ്പുഴ ആറാട്ടുപുഴ കള്ളിക്കാട് രാജേഷ് ഭവനിൽ രാജേഷാണ് (39) മരിച്ചത്. ചൊവ്വാഴ്ച പുലർച്ച അഴീക്കോട് ജെട്ടിയിൽനിന്ന് മത്സ്യബന്ധനത്തിന് പുറപ്പെടുന്നതിനിടെ കാൽവഴുതി കായലിൽ വീഴുകയായിരുന്നു. ഉടൻ കൂടെയുണ്ടായിരുന്ന തൊഴിലാളി ചാടിയെങ്കിലും ശക്തമായ ഒഴുക്കുമൂലം രക്ഷിക്കാനായില്ല. വൈകീട്ട് പടന്ന ബോട്ട് ബിൽഡിങ് യാർഡിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളും കടലോര ജാഗ്രത സമിതി അംഗങ്ങളും തീരദേശ പൊലീസും മത്സ്യവകുപ്പിന്റെ സുരക്ഷാ ബോട്ടും അഗ്നിരക്ഷാസേനയുടെ സ്കൂബ ടീമും തിരച്ചിൽ നടത്തിയിരുന്നു. ആലപ്പുഴ സ്വദേശികളുടെ ‘ദ്വാരകാപതി’ വള്ളത്തിലെ തൊഴിലാളിയാണ്. മേൽ നടപടികൾക്കുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ: കവിത. വിവരമറിഞ്ഞ് ആറാട്ടുപുഴയിൽനിന്ന് മത്സ്യത്തൊഴിലാളി സംഘടന നേതാക്കളും ജനപ്രതിനിധികളും സ്ഥലത്തെത്തി.