ആമ്പല്ലൂർ: പ്രശസ്ത കുറുംകുഴൽ വിദ്വാൻ തലോർ പോഴംങ്കണ്ടത്ത് നാരായണൻ നായർ (82) നിര്യാതനായി. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറുംകുഴലിലെ കുലപതിയായിരുന്ന പോഴംങ്കണ്ടത്ത് രാമപണിക്കരുടെ ശിഷ്യനായിരുന്നു. രാമപണിക്കരോടൊപ്പം ക്ഷേത്രസന്നിധികളിൽ ശ്രുതിക്കാരനായിട്ടായിരുന്നു തുടക്കം. തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന് 40 വർഷത്തോളം കുറുംകുഴൽ നിരയിലുണ്ടായിരുന്നു. തൃപ്പൂണിത്തുറ, കൂടൽമാണിക്യം എന്നിങ്ങനെ പ്രധാന ഉത്സവങ്ങൾക്കും ആറാട്ടുപുഴ പെരുവനം പൂരങ്ങൾക്കും ഊരകം പൂരം പുറപ്പാടിനും നാരായണൻ നായർ അനവധി കാലം പങ്കെടുത്തു. തലോർ ചക്കംകുളങ്ങര ശാസ്താ ക്ഷേത്രത്തിലെ അടിയന്തിരക്കാരനായിരുന്നു. അവസാനമായി ചക്കംകുളങ്ങര പുണർതം വിളക്കിലാണ് പങ്കെടുത്തത്. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: രാധ. മക്കൾ: കൃഷ്ണകുമാർ, അനിൽകുമാർ. മരുമക്കൾ: രമ്യ, സുജിത. സംസ്കാരം ബുധനാഴ്ച പാറമേക്കാവ് ശാന്തിഘട്ടിൽ.