തൃശൂര്‍: ശിൽപിയും ചിത്രകാരനും എഴുത്തുകാരനുമായ സി.ജി. പ്രിൻസ് (62) നിര്യാതനായി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ചെമ്പൂക്കാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചിത്രകാരനും ശിൽപിയും കവിയും ഡോക്യുമെന്ററി സംവിധായകനുമായിരുന്ന പ്രിന്‍സ് ഇടത് സഹയാത്രികനുമായിരുന്നു. തൃശൂര്‍ ചെമ്പൂക്കാവില്‍ ചിറമ്മല്‍ ജോർജ്-ലില്ലി ദമ്പതികളുടെ മകനാണ്. മൂന്ന് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. തൃശൂർ ഗവ. മോഡല്‍ ബോയ്സ് ഹൈസ്കൂളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ പ്രിൻസ് സെന്റ് തോമസ് കോളജിൽനിന്ന് ബി.എ ഇംഗ്ലീഷ് സാഹിത്യത്തിലും ചരിത്രത്തിലും ബിരുദം നേടി. 2015ല്‍ തൃശൂര്‍ നെഹ്റു പാർക്കില്‍ സ്ഥാപിച്ച 16 അടി ഉയരമുള്ള സ്റ്റീലില്‍ രൂപം നല്കിയ ആന പ്രിന്‍സിന്റെ പ്രധാന കലാസൃഷ്ടികളിലൊന്നാണ്. അടുക്കളയിലെ പൊട്ടിയ പാത്രങ്ങളും സ്പൂണുകളുപയോഗിച്ച് നിർമിച്ച ‘ബേര്‍ഡ്സ് ഫ്രം മൈ മോംസ് കിച്ചൻ കബോര്‍ഡ്’ സീരീസ്, 2018ലെ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന കുട്ടികളെ സഹായിക്കാനായി 1000 ചതുരശ്ര അടി കാൻവാസിൽ ചെയ്ത ‘ഫ്ലവേഴ്സ് ഫോര്‍ ചില്‍ഡ്രൻ’ പെയിന്റിങ് എന്നിവയും സി.ജി. പ്രിന്‍സിന്റെ സൃഷ്ടികളാണ്. നാടൻ കലകളുടെ പ്രചാരകനും പ്രമുഖ ഫോക്ലോറിസ്റ്റുമായിരുന്ന ഡോ. ചുമ്മാര്‍ ചൂണ്ടലിനെക്കുറിച്ച് സി.ജി. പ്രിൻസ് തയാറാക്കിയ ഡോക്യുമെന്ററി -‘നാടോടി നൊമാഡ്’ നാടൻ കലാരൂപങ്ങളിലേക്ക് വെളിച്ചം വീശുന്നതു കൂടിയായിരുന്നു. 2000ലും 2005ലും കെനിയ, 2008ല്‍ യു.എസ്.എ, 2015ല്‍ കേരള സംഗീത നാടക അക്കാദമി എന്നിവിടങ്ങളില്‍ ഇദ്ദേഹത്തിന്റെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കെനിയ, യു.എസ്.എ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ ആര്‍ട്ട് ഗാലറികളില്‍ സി.ജി. പ്രിന്‍സിന്റെ ശിൽപങ്ങളുണ്ട്. സംസ്കാരം വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് 3.30ന് തൃശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രല്‍ സെമിത്തേരിയില്‍. മരണ വിവരം അറിഞ്ഞ് മന്ത്രി കെ. രാജന്, പി. ബാലചന്ദ്രന് എം.എല്‍.എ, മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി. പ്രിൻസിന്റെ വേര്‍പ്പാടില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അനുശോചിച്ചു.