തളിക്കുളം: പണമിടപാടിനെ ചൊല്ലി തൃപ്രയാർ ബാറിന് മുമ്പിലുണ്ടായ തർക്കത്തിനിടെ അടിയേറ്റ് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. തളിക്കുളം ത്രിവേണി സെന്ററിൽ പാപ്പാച്ചൻ വീട്ടിൽ വേലായുധന്റെ മകൻ ശിവാനന്ദനാണ് (50) മരിച്ചത്. സെപ്റ്റംബർ അഞ്ചിന് തൃപ്രയാർ ഡ്രീംലാൻഡ് ബാറിന്റെ പാർക്കിങ് ഏരിയയിലായിരുന്നു സംഭവം. നാട്ടിക മൂത്തകുന്നം ബീച്ച് സ്വദേശിയുമായി പണ ഇടപാടുമായി ബന്ധപ്പെട്ട് വാക്കുതർക്കമുണ്ടാവുകയും കുടയെടുത്ത് അടിക്കുകയുമായിരുന്നു. അടിയേറ്റ് നിലത്ത് വീഴുകയും മൂക്കിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 6.05നായിരുന്നു മരണം. ശിവാനന്ദൻ കാറ്ററിങ് സർവിസും നടത്തിവരുന്നുണ്ടായിരുന്നു. സംഭവ ദിവസം കടലിൽ മത്സ്യബന്ധനത്തിന് പോയി വീട്ടിൽ വന്ന ശേഷമാണ് സന്ധ്യക്ക് തൃപ്രയാറിൽ എത്തിയത്. തുടർന്നായിരുന്നു അടിയേറ്റത്. ആന്തരികാവയവത്തിലെ രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയതിലെ പ്രാഥമിക വിവരമെന്ന് വലപ്പാട് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഭാര്യ: ആശ. മക്കൾ: ശിവനന്ദ, ആര്യനന്ദ.