ചിറ്റൂർ: കാറും മോപ്പഡും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മീൻ വിൽപനക്കാരന് ദാരുണാന്ത്യം. നല്ലേപ്പിള്ളി മരുതംപള്ളം നാരായണന്റെ മകൻ മണികണ്ഠനാണ് (43) മരിച്ചത്. ഞായറാഴ്ച പുലർച്ച മൂന്നേമുക്കാലോടെയാണ് സംഭവം.
ചിറ്റൂർ ഭാഗത്തുനിന്ന് പോവുകയായിരുന്ന കാറും തത്തമംഗലം ഭാഗത്തുനിന്നു വന്ന മോപ്പെഡും അമ്പാട്ടുപാളയം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് കൂട്ടിയിടിക്കുകയായിരുന്നു.അമിതവേഗത്തിൽ നിയന്ത്രണംവിട്ട കാറിടിച്ച് 30 മീറ്ററിലേറെ ദൂരത്തേക്ക് തെറിച്ചുപോയ മോപ്പഡിലെ യാത്രക്കാരനായ മണികണ്ഠൻ തൽക്ഷണം മരിച്ചു. മോപ്പെഡ് പൂർണമായും കത്തിനശിച്ചു. രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് അപകടവിവരം ആദ്യമറിഞ്ഞത്. ഫയർഫോഴ്സും പൊലീസുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. വിളയോടി കരുണ മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാർഥികളായ നാല് അംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് മത്സ്യക്കച്ചവടക്കാരനെ ഇടിച്ചുതെറിപ്പിച്ചത്. കാർ യാത്രക്കാരായ നാലുപേർക്കും നിസ്സാര പരിക്കേറ്റു. അപകടത്തെത്തുടർന്ന് മണികണ്ഠന്റെ തല തെറിച്ച് സമീപത്തെ പൊട്ടിപ്പൊളിഞ്ഞ വീടിനകത്താണ് വീണത്. രക്ഷാപ്രവർത്തനത്തിനെത്തിയവർ മണിക്കൂറുകൾ നീണ്ട തിരച്ചിലിനുശേഷം ഏഴ് മണിയോടെയാണ് ഇത് കണ്ടെത്തിയത്. ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഓമനയാണ് മരിച്ച മണികണ്ഠന്റെ ഭാര്യ. മാതാവ്: തങ്ക. മക്കൾ: മനു, ബിനു.