ഒറ്റപ്പാലം: നിയന്ത്രണംവിട്ട ചരക്കുലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം മയിലുംപുറം താഴത്തേതിൽ വാസുവിന്റെ മകൻ സുരേഷ് ബാബുവാണ് (41) മരിച്ചത്. കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ ആര്യമ്പാവ് കൊമ്പം വളവിൽ കഴിഞ്ഞദിവസം രാത്രി 12.30 ഓടെയായിരുന്നു അപകടം. മണ്ണാർക്കാട് ഭാഗത്തുനിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് പ്ലൈവുഡ് മൈക്കുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ലോറി വളവിൽ സ്ഥാപിച്ച സംരക്ഷണ ഭിത്തി തകർത്താണ് മറിഞ്ഞത്. മറിഞ്ഞ ലോറിക്കകത്ത് കുടുങ്ങിയ സുരേഷ് ബാബുവിനെ ഡിഫൻസ് അംഗങ്ങളും, നാട്ടുകാരും ആംബുലൻസ് ഡ്രൈവർമാരും മണ്ണാർക്കാട്, നാട്ടുകൽ സ്റ്റേഷനിലെ പൊലീസും ചേർന്ന് ഒന്നരമണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് പുറത്തെടുത്തത്. തുടർന്ന് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രിയുണ്ടായ മഴയും റോഡിലെ വളവുമാകാം അപകടത്തിന് കാരണമായതെന്നാണ് നിഗമനം. വലിയ വാഹനങ്ങളുടെ സ്ഥിരം അപകടമേഖലയാണ് കൊമ്പം വളവ്. ദേശീയപാതയുടെ നവീകരണത്തിലും വളവ് നിവർത്താൻ നടപടികളൊന്നുമുണ്ടായിട്ടില്ല. ഭാര്യ: ശോഭന. മക്കൾ: അഭിജിത്ത്, അശ്വജിത്ത്.