നെന്മാറ: കയറാടി കാന്തളത്തുനിന്നും കാണാതായ വിദ്യാർഥിയെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാന്തളം തോട്ടിങ്ങൽ വീട്ടിൽ സുനിൽ എന്ന ഷിബുവിന്റെ മകൻ ശ്രീനിവാണ് (10) മരിച്ചത്. പിതാവ് പാലക്കാട്ടും മാതാവ് മംഗലം ഡാമിലെ സ്വകാര്യ സ്ഥാപനത്തിലും ജോലിക്ക് പോയതിനുശേഷം സഹോദരിക്കൊപ്പം വീട്ടിൽ ഉണ്ടായിരുന്ന ശ്രീനിവ് വീടുവിട്ട് ഇറങ്ങുകയായിരുന്നു. സ്കൂൾ അവധി ദിവസമായ തിങ്കളാഴ്ച രാവിലെ 8.30ന് വീട് വിട്ട് ഇറങ്ങിയ കുട്ടിയെ ഉച്ചക്ക് രണ്ടു മണി കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്നാണ് വീട്ടുകാരും സമീപവാസികളും അന്വേഷണം തുടങ്ങിയത്. പ്രാദേശിക വാട്ട്സ്ആപ്പ് കൂട്ടായ്മയും മറ്റും വിവരം പങ്കുവെച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. പ്രദേശവാസികൾ തിങ്കളാഴ്ച വൈകീട്ട് സമീപത്തെ കാന്തളം പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ല. തുടർന്ന് നെന്മാറ പൊലീസിൽ പരാതി നൽകി. ചൊവ്വാഴ്ച പ്രദേശവാസികൾ പുഴയിൽ നടത്തിയ അന്വേഷണത്തിലാണ് തടയണയിലെ വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തിയത്. അഗ്നിരക്ഷസേനയുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റുമോർട്ടത്തിനു ശേഷം വൈകീട്ട് അഞ്ച് മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു. മംഗലം ഡാം ലൂർദ്മാതാ ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ശ്രീനിവ്. മാതാവ്: സിന്ധു. സഹോദരി: ശ്രീനന്ദന (ലൂർദ് മാതാ ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി).