കരുവാരകുണ്ട്: വട്ടമലയിൽ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഗൃഹനാഥൻകൂടിയായ ഓട്ടോ ഡ്രൈവർ മരിച്ചു. പാലക്കാട് മങ്കര മാങ്കുറുശി കണ്ണത്താൻപറമ്പ് കല്ലങ്കാട് അണ്ണാമലയുടെ മകൻ വിജയകുമാറാണ് (64) മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യ രാജലക്ഷ്മി, മകൻ അമൃതാനന്ദൻ എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലർച്ച അഞ്ചരയോടെയായിരുന്നു അപകടം. മൂത്രക്കല്ലിന് ഒറ്റമൂലി ചികിത്സകനെ കാണാൻ കരുവാരകുണ്ട് തരിശിലേക്ക് വരുകയായിരുന്നു ഇവർ. വട്ടമല ഇറക്കത്തിലെ വളവിൽ നിയന്ത്രണംവിട്ട ഓട്ടോ 30 അടിയോളം താഴ്ചയിലുള്ള റബർ തോട്ടത്തിലേക്ക് മറിയുകയായിരുന്നു. ഓട്ടോ പൂർണമായും തകർന്നു. ടാപ്പിങ് തൊഴിലാളികളാണ് രക്ഷപ്രവർത്തനം നടത്തിയത്. ഗ്രാമപഞ്ചായത്ത് അംഗം ഇ. കുഞ്ഞാണിയുടെ നേതൃത്വത്തിൽ പുൽവെട്ടയിൽനിന്ന് എത്തിയവരാണ് ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. വിജയകുമാർ സംഭവസ്ഥലത്തുതന്നെ മരിച്ചു. പുലർച്ച നാലിനാണ് ഇവർ വീട്ടിൽനിന്ന് പുറപ്പെട്ടത്. വട്ടമല ഇറക്കവും അതിലെ വളവുംമൂലം പരിചയമില്ലാത്തവർ പലതവണ ഇവിടെ അപകടത്തിൽ പെട്ടിട്ടുണ്ട്. മാങ്കുറുശിയിലെ ഓട്ടോ ഡ്രൈവറാണ് വിജയകുമാർ. അമൃതേശ്വരിയാണ് മകൾ. മരുമകൻ: അശോകൻ.