തിരുവനന്തപുരം: ഏഴരപ്പതിറ്റാണ്ടായി തലസ്ഥാനവാസികൾക്ക് ചിരപരിചിതമായ പാരാമൗണ്ട് സ്റ്റുഡിയോയിലൂടെ പ്രശസ്തനായ പാരാമൗണ്ട് വേലായുധൻ (94) നിര്യാതനായി. ആയുർവേദ കോളജിന് സമീപത്തെ കുന്നുംപുറം ലെയ്നിലെ മണിമൗണ്ട് വീട്ടിൽ (കെ.ആർ.എ ഡി7) ലായിരുന്നു അന്ത്യം. ഭാര്യ: കെ.എൻ. വിമലാദേവി. മക്കൾ ഡോ.വി. ശ്യാം (യു.കെ), സുരേഷ് (പാരാമൗണ്ട്), ആശ വിൽസൺ. മരുമക്കൾ: ടീന, സതി സുരേഷ്, വിൽസൺ. തമിഴ്നാട്ടുകാരനായ പത്തുസ്വാമിയുടെ ഉടമസ്ഥതയിൽ തലസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന പാരമൗണ്ട് സ്റ്റുഡിയോയിൽ ജോലി തേടിയെത്തിയ വേലായുധന്റെ കഴിവ് തിരിച്ചറിഞ്ഞ് പത്തുസ്വാമി അദ്ദേഹത്തിന് ജോലി നൽകി. 1960ൽ ൽ അദ്ദേഹം പാരമൗണ്ട് സ്റ്റുഡിയോ ഏറ്റെടുക്കണമെന്ന് ഉടമ ആവശ്യപ്പെടുകയായിരുന്നു. 1984ൽ സ്റ്റുഡിയോയുടെ ചുമതല രണ്ടാമത്തെ മകനായ സുരേഷിനെ ഏൽപിച്ച ശേഷം വേലായുധൻ പൊതുരംഗത്തേക്ക് കടന്നു. ശ്രീനാരായണ ട്രസ്റ്റ്, ശ്രീനാരായണ ക്ലബ് എന്നിവയുടെ പ്രവർത്തകനും ഭാരവാഹിയുമായി.