തിരൂര്‍: റോഡരികിലെ മരം വീണ് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പരപ്പനങ്ങാടി ചെട്ടിപ്പടി മമ്മാലിന്റെ പുരക്കല്‍ സലാമിന്റെ മകന് മുഹമ്മദ് ഹിഷാമാണ് (18) മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ മലയാളം സര്‍വകലാശാലക്ക് സമീപം വാക്കാട് വെച്ചാണ് അപകടം. കൂട്ടായിയിലെ ബന്ധുവീട്ടില്‍നിന്ന് സ്വദേശമായ പരപ്പനങ്ങാടി ചെട്ടിപ്പടിയിലേക്ക് സുഹൃത്ത് മുഹമ്മദ് ജസീമുമായി ബൈക്കിൽ വരുമ്പോൾ റോഡരികിൽ അപകടാവസ്ഥയിൽ നിന്നിരുന്ന കാറ്റാടി മരം കടപുഴകുകയായിരുന്നു. പിന്നിലിരുന്ന ഹിഷാമിന്റെ തലയിലാണ് മരം വീണത്. ഗുരുതര പരിക്കേറ്റ ഹിഷാമിനെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ച ഒരു മണിയോടെ മരിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ചെട്ടിപ്പടി ആലിങ്ങല്‍ ബീച്ച് വടക്കെ വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ ഖബറടക്കി. സൈനബയാണ് ഹിഷാമിന്റെ മാതാവ്. സഹോദരങ്ങള്‍: ഫര്‍സാന, അസ്മല്‍.