നാഗർകോവിൽ: ദേശീയപാതയിൽ മാർത്താണ്ഡം മേൽപാലത്തിൽ കേരള, തമിഴ്നാട് സർക്കാർ ട്രാൻസ്പോർട്ട് ബസുകൾ കൂട്ടിയിടിച്ച് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ മരിച്ചു. 50ഓളം പേർക്ക് പരിക്കേറ്റു. എറണാകുളം വരിക്കോലി മട്ടകുഴി കൊച്ചുമൂലത്ത് കെ. അനീഷ് കൃഷ്ണൻ ആണ് (43) മരിച്ചത്. മൃതദേഹം ആശാരിപള്ളത്ത് കന്യാകുമാരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പ്രാവച്ചമ്പലം സ്വദേശി ഉഷ (45), പൂക്കട സ്വദേശി സുധ (45), വള്ളവിള സ്വദേശി നസറേത്ത് അമ്മാൾ(70), കാഞ്ഞിരോട് സ്വദേശി കൃഷ്ണസ്വാമി (64), തക്കല സ്വദേശി അഖില(49) എന്നിവർ ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുഴിത്തുറ സർക്കാർ ആശുപത്രിയിൽ നാലുപേരും ബാക്കിയുള്ളവർ മാർത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ നേടി.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് അപകടം. നാഗർകോവിലിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസ് കളിയിക്കാവിളയിൽനിന്ന് നാഗർകോവിലിലേക്ക് വരുന്ന ബസിൽ ഇടിക്കുകയായിരുന്നു. തമിഴ്നാട് ബസ് മാർത്താണ്ഡം സ്റ്റോപ്പിൽ ആളെ ഇറക്കിയ ശേഷം മുന്നിൽ പോയ ടോറസ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നെയ്യാറ്റിൻകര സ്വദേശി ഗോപാലകൃഷ്ണനാണ് കെ.എസ്.ആർ.ടി.സി കണ്ടക്ടർ. തമിഴ്നാട് ബസ് ഡ്രൈവർ തിരുത്തുവപുരം സ്വദേശി സുരേഷ് കുമാറും(52), കണ്ടക്ടർ നട്ടാലം സ്വദേശി സന്തോഷും(45)ആയിരുന്നു. 34 യാത്രക്കാരാണ് തമിഴ്നാട് ബസിൽ ഉണ്ടായിരുന്നത്. മാർത്താണ്ഡം പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് ആളുകളെ പുറത്തെടുത്തത്. മാർത്താണ്ഡം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.