കോഴിക്കോട്: പത്രപ്രവർത്തകനും സിനിമ-സാംസ്കാരിക പ്രവർത്തകനുമായ റഹീം പൂവാട്ടുപറമ്പ് (60) നിര്യാതനായി. തിങ്കളാഴ്ച പുലർച്ച ചെറൂപ്പയിലെ വീട്ടിൽ ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചു. അൽ അമീൻ, കേരള ടൈംസ് പത്രങ്ങളിൽ ഏറെക്കാലം ലേഖകനായിരുന്നു. ഇ. മൊയ്തു മൗലവിയുമായി അടുത്ത ബന്ധം പുലർത്തിയ റഹീം അദ്ദേഹത്തിന്റെ സഹായിയുമായിരുന്നു. കേരള ടൈംസ് വിട്ടതോടെ സിനിമ രംഗത്ത് എത്തി. സിനിമ പ്രസിദ്ധീകരണങ്ങളിൽ എഴുതിയ റഹീം പൂവാട്ടുപറമ്പ് ക്രമേണ കഥാകൃത്തും പി.ആർ.ഒയും പ്രൊഡക്ഷൻ കൺട്രോളറുമായി. മലയാള സിനിമയുടെ ‘പുന്നാരനാട്’ എന്ന മ്യൂസിക്കൽ വിഡിയോ ആൽബത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചു.
വിവിധ സംഘടനകൾക്കു വേണ്ടി നിരവധി താരോത്സവങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. പ്രേംനസീർ അനുസ്മരണ സമിതിയുടെ സംഘാടകനും വിവിധ സാംസ്കാരിക പരിപാടികളുടെ സംഘാടകനുമായിരുന്നു. സീനിയർ ജേണലിസ്റ്റ് പ്രവർത്തകനുമായിരുന്നു. കലാസാംസ്കാരിക രംഗത്ത് കഴിവുതെളിയിച്ചവർക്ക് ‘അക്ഷരം പുരസ്കാരം’ ഏർപ്പെടുത്തി ആദരിച്ചു. ടൗൺഹാളിൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ നാനാതുറകളിലുമുള്ളവർ അന്തിമോപചാരമർപ്പിച്ചു. മൃതശരീരം മെഡിക്കൽ കോളജിന് കൈമാറി. ഭാര്യ: റീന. മക്കൾ: ഡോ. പ്രിയങ്ക (അധ്യാപിക, അങ്കമാലി മോണിങ് സ്റ്റാർ കോളജ്), രാഹുൽ റഹീം (സബ് എഡിറ്റർ, സുപ്രഭാതം). മരുമകൻ: നിധിൻ