തൃശൂർ: കൊച്ചി രാജകുടുംബത്തിലെ വലിയ തമ്പുരാൻ രവിവര്‍മ രവിയപ്പൻ തമ്പുരാൻ (100) തൃക്കുമാരകുടം ഹരിശ്രീ നഗർ ശ്രീപാദത്തിൽ നിര്യാതനായി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പാറമേക്കാവ് ശാന്തിഘട്ടിൽ. 1924ല്‍ തൃപ്പൂണിത്തുറയില്‍ ജനിച്ച ഇദ്ദേഹം മഹാരാജാസ് കോളജ് എറണാകുളം, കാര്‍ഷിക കോളജ് പുണെ, വിസ്കോണ്‍സിന്‍ സര്‍വകലാശാല അമേരിക്ക എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം നേടി. ദീര്‍ഘകാലം സംസ്ഥാന കൃഷി വകുപ്പ്, കേന്ദ്ര കൃഷി മന്ത്രാലയം, കേരള സര്‍വകലാശാല, കേരള കാര്‍ഷിക സര്‍വകലാശാല എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. കൃഷിയുമായി ബന്ധപ്പെട്ട് ബലരാമന്റെ പര്യായമായ ‘സീരി’ എന്ന തൂലിക നാമത്തില്‍ കാര്‍ഷിക സംബന്ധിയായ നിരവധി ലേഖനങ്ങള്‍ എഴുതി. കൃഷി ജനകീയമാക്കുന്നതിൽ ഇദ്ദേഹത്തിന്റെ കാർഷിക വിജ്ഞാന പംക്തികളും പുസ്തകങ്ങളും വലിയ പങ്കുവഹിച്ചു. മനോരമയുടെ കര്‍ഷകശ്രീയുടെ പത്രാധിപര്‍ ആയിരുന്നു. ജൈവകൃഷി, വീട്ടില്‍ ഒരു പൂന്തോട്ടം, വീട്ടില്‍ ഒരു അടുക്കളത്തോട്ടം, പഴവര്‍ഗങ്ങള്‍, കനകം വിളയിക്കുന്ന കര്‍മയോഗികള്‍, കൃഷിപരിചയം, രാജവംശം, തൃപ്പൂണിത്തുറ സ്മരണകള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചു. ഭാര്യ: പുഞ്ഞാർ കാഞ്ഞിരമറ്റം കൊട്ടാരത്തിൽ പരേതയായ ലീല വർമ. മക്കൾ: നന്ദകുമാർ വർമ (മുൻ ചീഫ് ന്യൂസ് എഡിറ്റർ, യു.എൻ.ഐ, ഡൽഹി), വൃന്ദ വർമ (റിട്ട. ഏജീസ് ഓഫിസ്, തൃശൂർ). മരുമക്കൾ: കൊടുങ്ങല്ലൂർ കോവിലകത്ത് സുധ വർമ, കൊടുങ്ങല്ലൂർ കോവിലകത്ത് രഘുനാഥ്. സഹോദരങ്ങൾ: കൊച്ചമ്മിണി തമ്പുരാൻ, ഭദ്ര തമ്പുരാൻ, പരേതരായ ഡോ. രാമവർമ (റബർ ബോർഡ് മുൻ ചെയർമാൻ), ക്യാപ്റ്റൻ കേരള വർമ, ആർ.വി തമ്പുരാൻ, കുഞ്ഞുക്കുട്ടൻ തമ്പുരാൻ, പത്മിനി തമ്പുരാൻ, കുഞ്ഞിപിള്ള കുട്ടി തമ്പുരാൻ.