വാടാനപ്പള്ളി: തളിക്കുളം തമ്പാൻകടവ് ബീച്ചിൽ സഹപാഠികളുമായെത്തി കടലിൽ കുളിക്കുന്നതിനിടയിൽ തിരയിൽ പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. എടമുട്ടം കരയാമുട്ടം പുതിയ വീട്ടിൽ ബഷീറിന്റെ മകൻ മുഹമ്മദ് അസ്ലം (17) ആണ് മരിച്ചത്. സുഹൃത്ത് സവാദിനെ രക്ഷപ്പെടുത്തിയിരുന്നു. തളിക്കുളം കൈതക്കലിലെ ദാറുൽ മുസ്തഫ ഹിഫ്ളുൽ ഖുർആൻ കോളജിലെ പ്ലസ് വൺ വിദ്യാർഥിയാണ്. ബാച്ചിലെ 15ഓളം വിദ്യാർഥികളും അധ്യാപകനുമാണ് വെള്ളിയാഴ്ച രാവിലെ എട്ടോടെ ബീച്ചിൽ എത്തിയത്. ഇതിനിടെ കടലിൽ ഇറങ്ങിയ സവാദും അസ്ലമും തിരയിലും അടിയൊഴുക്കിലും പെടുകയായിരുന്നു. സഹപാഠികളുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഓടിവന്ന് സവാദിനെ രക്ഷപ്പെടുത്തി. എന്നാൽ, അസ്ലമിനെ കണ്ടെത്തിയില്ല. രക്ഷപ്പെടുത്തിയ സവാദിനെ വലപ്പാടിലെ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് അസ്ലമിനായി അഗ്നിരക്ഷസേനയും പൊലീസും നാട്ടുകാരും ചേർന്ന് മണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. വിവരം അറിഞ്ഞ് ജനപ്രതിനിധികളും കോളജിലെ വിദ്യാർഥികളും അധ്യാപകരും അടക്കം നിരവധി പേരാണ് കടലോരത്ത് എത്തിയത്. രാത്രി നാട്ടുകാർ കടലോരത്ത് കാവലും നിന്നിരുന്നു. ശനിയാഴ്ച ഉച്ചക്ക് 2.45ഓടെ മനോജ് എന്ന മത്സ്യത്തൊഴിലാളിയാണ് അസ്ലമിന്റെ മൃതദേഹം കടലിൽ കണ്ടെത്തിയത്. തുടർന്ന് തീരദേശ പൊലീസിനെ വിവരം അറിയിച്ചാണ് മൃതദേഹം കരക്കടുപ്പിച്ചത്. ഈ മാസം 15ന് ഉംറക്ക് പോകാനിരിക്കെയാണ് മുഹമ്മദ് അസ്ലമിന്റെ മരണം. മാതാവ്: റസിയ. സഹോദരൻ: മുസ്തഫ.