കോഴിക്കോട്: കാസർകോട് ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി കണ്ടക്ടർ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ. ബാലുശ്ശേരി നരയംകുളം മൂലാട് തണ്ടപ്പുറത്തുമ്മൽ ഗോപാലൻകുട്ടി നായരുടെ മകൻ അനീഷാണ് (42) കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ ലോഡ്ജിൽ തൂങ്ങിമരിച്ചത്. അനീഷിന് കോഴിക്കോടുനിന്ന് കാസർകോട് ഡിപ്പോയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. തിങ്കളാഴ്ച ഭാര്യ വിജിനയുമായി ബാലുശ്ശേരിയിലെ ബാങ്കിൽ പോയി ഇടപാട് നടത്തി ഒറ്റക്ക് കോഴിക്കോട്ടേക്കു പോവുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് മുറിയെടുത്തത്. ഫോൺ സ്വിച്ച് ഓഫ് ആയതിനെത്തുടർന്ന് സഹപ്രവർത്തകരും ബന്ധുക്കളും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് സൈബർസെല്ലിന്റെ സഹായത്തോടെ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് ലോഡ്ജ് കണ്ടെത്തുകയായിരുന്നു.
സഹപ്രവർത്തകർ ലോഡ്ജിൽ അന്വേഷിച്ചപ്പോൾ അനീഷ് മുറിയെടുത്തതായി മനസ്സിലായി. വാതിൽ തുറക്കാത്തതിനെത്തുടർന്ന് പൊലീസ് എത്തി വാതിൽ ചവിട്ടിപ്പൊളിക്കുകയായിരുന്നു. രോഗിയായ പിതാവ് വീട്ടിലുള്ളതിനാൽ മുമ്പ് സ്ഥലംമാറ്റം ലഭിച്ചപ്പോഴും ജോലിക്കു പോകാൻ പലതവണ വൈമനസ്യം പ്രകടിപ്പിച്ചിരുന്നു. തൊട്ടിൽപാലത്തേക്ക് സ്ഥലംമാറ്റം ലഭിച്ചതിനെത്തുടർന്ന് രണ്ടു വർഷത്തോളം ജോലിക്കു എത്തിയിരുന്നില്ലെന്ന് സഹപ്രവർത്തകർ പറയുന്നു. മാതാവ്: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: തൃജൻ, തൻവി.