ചെമ്പേരി: റോഡരികിലൂടെ നടന്നുപോകവെ എതിരെ വന്ന ഓട്ടോറിക്ഷയിടിച്ച് വീട്ടമ്മയായ യുവതി മരിച്ചു. ചെമ്പേരി വള്ളിയാട്ടെ വലിയവളപ്പിൽ സജീവന്റെ ഭാര്യ ദിവ്യയാണ് (39) മരിച്ചത്. ശനിയാഴ്ച രാത്രി 10ഓടെ ചെമ്പേരി ഫൊറോന പള്ളിയിലെ തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുത്ത ശേഷം അയൽവാസികളായ സുഹൃത്തുക്കൾക്കൊപ്പം മടങ്ങുംവഴി വീടിനുസമീപം എത്താറായപ്പോഴാണ് അപകടം. എതിരെ വരുകയായിരുന്ന ഓട്ടോ പെട്ടെന്ന് നിയന്ത്രണംവിട്ട് ദിവ്യയുടെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു യുവതിക്കും സാരമല്ലാത്ത പരിക്കേൽക്കുകയുണ്ടായി. ഗുരുതരാവസ്ഥയിലായ ദിവ്യയെ ഉടൻതന്നെ ചെമ്പേരിയിലെ ആശുപത്രിയിലെത്തിച്ചശേഷം കണ്ണൂരിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം.
പരേതനായ നെടിയേങ്ങ കോരൻ-പെടയങ്ങോട് ആർ.കെ. മാധവി ദമ്പതികളുടെ മകളാണ് ദിവ്യ. ഏക മകൻ നിവേദ് ചെമ്പേരി നിർമല ഹൈസ്കൂൾ എട്ടാംക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: സുമിത്ര, നാരായണൻ, സരസ്വതി, കൃഷ്ണൻ, ഉഷ, രത്ന. മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടിന് ചെമ്പേരി വള്ളിയാടുള്ള ഭർത്താവ് സജീവന്റെ വീട്ടിലും തുടർന്ന് ഇരിക്കൂർ പെടയങ്ങോട്ടെ മാതൃഭവനത്തിലും എത്തിച്ചശേഷം ഉച്ചകഴിഞ്ഞ് ഒന്നിന് ചേപ്പറമ്പിലെ സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.