കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഹോട്ടൽ മുറിയിൽ ജീവനക്കാരനെ രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തി. പുതിയകോട്ട വിനായക ജങ്ഷന് സമീപത്തെ ഹോട്ടലിലാണ് ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടത്. മടിക്കൈ മേക്കാട്ട് സ്കൂളിന് സമീപത്തെ അരീക്കര അനൂപ് (33) ആണ് മരിച്ചത്. അനൂപ് ഈ ഹോട്ടലിലെ റിസപ്ഷൻ ജീവനക്കാരനാണ്. എന്നാൽ, പത്ത് ദിവസത്തോളമായി യുവാവ് ജോലിയിൽ പ്രവേശിച്ചിരുന്നില്ലെന്ന് ഹോട്ടലുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
കുറച്ച് ദിവസമായി അനൂപ് ഈ ഹോട്ടൽ മുറിയിൽ താമസിച്ച് വരികയായിരുന്നു. ഇന്നലെ രാത്രി 8 മണിയോടെയാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടത്.
മൃതദേഹത്തിനരികിൽ രക്തം ഒഴുകിയനിലയിൽ കണ്ടെത്തി. തലക്ക് മുറിവുണ്ട്. ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. മരണകാരണം പോസ്റ്റ്മോർട്ടത്തിൽ കൂടിയെ വ്യക്തമാവുകയുള്ളൂ.