അലനല്ലൂർ: കണ്ണംകുണ്ട് വെള്ളിയാർ പുഴയിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എടത്തനാട്ടുകര ചുണ്ടോട്ട്കുന്ന് പട്ടികവർഗ കോളനിയിൽ താമസിക്കുന്ന ചുടലപ്പൊട്ടി മനോജാണ് (38) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലിന് വീട്ടിൽ നിന്ന് കുളിക്കാനെന്ന് പറഞ്ഞാണ് പോയത്. തിരിച്ചെത്താത്തതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ നാട്ടുകൽ പൊലീസിൽ അറിയിച്ചിരുന്നു. വെള്ളിയാഴ്ച പത്ത് മണിയോടെ കണ്ണംകുണ്ട് കോസ്വേക്കു സമീപം നിർമിച്ച താൽക്കാലിക തടയണയിൽ നടത്തിയ തിരച്ചിലിൽ ബന്ധുവായ സുനിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകൽ പൊലീസിനെയും മണ്ണാർക്കാട് അഗ്നി രക്ഷ സേനയെയും വിവരം അറിയിച്ചു. അഗ്നിരക്ഷ സേനയെത്തി മൃതദേഹം കരക്ക് കയറ്റി. പൊലീസിന്റെ പ്രാഥമിക നടപടി പൂർത്തിയാക്കിയശേഷം മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലെത്തിച്ച് പോസ്റ്റ് മോർട്ടം നടത്തി. എടത്തനാട്ടുകര ഉപ്പുകുളം പട്ടികവർഗ കോളനിയിൽനിന്ന് രണ്ട് വർഷം മുമ്പ് 19 കുടുംബങ്ങൾക്കൊപ്പം ചുണ്ടോട്ട്കുന്നിലെ കോളനിയിലേക്ക് താമസം മാറിയതാണ് മനോജും കുടുംബവും. പരേതനായ മാതന്റെ മകനാണ് മനോജ്. മാതാവ്: കുറുമ്പി. ഭാര്യ: ശാന്ത. മക്കൾ: അനശ്വര, അഖിൽ, അനന്യ.