വടകര: ചെക്യാട് പഞ്ചായത്തിൽ താൽക്കാലിക തസ്തികയിൽ ജോലി ചെയ്യുന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടകര വൈക്കിലശ്ശേരിയിലെ പുതിയോട്ടിൽ പ്രിയങ്കയെയാണ് (26) വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അവധിക്ക് അപേക്ഷിച്ചിട്ട് നൽകിയില്ലെന്നും ജനുവരിയിൽ രാജിവെക്കാനിരുന്ന തന്നെ ഭീഷണിപ്പെടുത്തിയെന്നുമുള്ള ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
മാർച്ചിൽ അവധി തരാമെന്ന് പറഞ്ഞെങ്കിലും മാർച്ചിൽ ചോദിച്ചപ്പോഴും അധികൃതർ അവഗണിച്ചെന്നും കുറിപ്പിൽ പറയുന്നു. രാവിലെ മുറി തുറക്കാത്തതിനെത്തുടർന്ന് പരിസരവാസികളെത്തി വാതിൽ തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വടകര പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. മാതാവ്: രാധ. സഹോദരൻ: പ്രണവ് (ബഹ്റൈൻ).