തളിപ്പറമ്പ്: കെ.എസ്.ടി.എ പ്രഥമ സംസ്ഥാന ജനറൽ സെക്രട്ടറിയും സി.പി.എം മുൻ ജില്ല കമ്മിറ്റി അംഗവും ഗ്രന്ഥശാല സംഘം സംസ്ഥാന സെക്രട്ടറിയും തളിപ്പറമ്പ് നഗരസഭയുടെ മുൻ വൈസ് ചെയർമാനുമായിരുന്ന കരിമ്പം പുഷ്പാലയത്തിൽ കെ. ബാലകൃഷ്ണൻ നമ്പ്യാർ (80) നിര്യാതനായി. വെള്ളിയാഴ്ച വൈകീട്ട് തളിപ്പറമ്പ് സഹകരണാശുപത്രിയിലാണ് മരിച്ചത്.
കുറുമാത്തൂർ യു.പി സ്കൂളിൽ അധ്യാപകനായി. കെ.ജി.ടി.എയുടെ ജില്ല സെക്രട്ടറിയായി. പരിയാരം ഗവ. ഹൈസ്കൂൾ, കരിമ്പം ഗവ. യു.പി സ്കൂൾ, താണ മുഴത്തടം യു.പി സ്കൂൾ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു.
പ്രീഡിഗ്രി ബോർഡ് വിരുദ്ധ സമരത്തിൽ പങ്കെടുത്തിരുന്നു. കെ.ജി.പി.എ സംസ്ഥാന സെക്രട്ടറിയായി. കെ.എസ്.ടി.എ രൂപവത്കരിച്ചപ്പോൾ പ്രഥമ ജനറൽ സെക്രട്ടറിയായി. ഓൾ ഇന്ത്യ സ്റ്റേറ്റ് എപ്ലോയീസ് ഫെഡറേഷന്റ അഖിലേന്ത്യ സെക്രട്ടറിമാരിൽ ഒരാളായി. 1998ൽ ചാല ഗവ. യുപി സ്കൂളിൽനിന്ന് പ്രധാനാധ്യാപകനായി വിരമിച്ചു. വയനാട് മുത്തങ്ങ സമരത്തിന്റെ ഭാഗമായി എൽ.ഡി.എഫ് നടത്തിയ പ്രകടനത്തിൽ രണ്ടാം പ്രതിയായി കേസെടുക്കുകയും 18 ദിവസം ജയിൽവാസം അനുഭവിക്കുകയും ചെയ്തു.
തളിപ്പറമ്പ് എജുക്കേഷൻ സൊസൈറ്റി പ്രസിഡന്റായും മലബാർ ടൂറിസം ഡെവലപ്മെന്റ് (വിസ്മയ പാർക്ക്) കോ- ഓപ് സൊസൈറ്റി ചെയർമാനായും തളിപ്പറമ്പ് സഹകരണ ആശുപത്രി പ്രസിഡന്റായും പ്രവർത്തിച്ചു. നിലവിൽ സി.പി.എം തളിപ്പറമ്പ് സൗത്ത് ലോക്കൽ കമ്മിറ്റിയംഗമാണ്.
ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന പരേതരായ വയലപ്ര നാരായണൻ നമ്പ്യാരുടെയും കല്യാണിയമ്മയുടെയും മകനാണ്. ഭാര്യ: കാർത്യായനി. മക്കൾ: സതീശൻ, കനകരാജൻ, പുഷ്പജ. മരുമക്കൾ: ശ്രീജ, ഒ.വി. ചന്ദ്രൻ.
ശനിയാഴ്ച രാവിലെ എട്ട് മുതൽ 10.30വരെ പൂക്കോത്ത് നടയിലെ സി.പി.എം തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഓഫിസിൽ മൃതദേഹം പൊതുദർശനത്തിനുവെക്കും.
തുടർന്ന് കരിമ്പത്തെ വീട്ടിലും കൂനത്തെ മകന്റെ വീട്ടിലും പൊതുദർശനത്തിന് വെക്കും.
സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് കൂനം പൊതുശ്മശാനത്തിൽ നടക്കും.