മുക്കം: നാടിന്റെ പ്രാർഥനയും കരുതലും തുണയായില്ല. ജീവകാരുണ്യ പ്രവർത്തകനായ യുവാവ് മരണത്തിന് കീഴടങ്ങി. തലച്ചോറിൽ ശസ്ത്രക്രിയാനന്തരമുണ്ടായ അണുബാധയെതുടർന്ന് ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യാശുപത്രി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് മാളികത്തടത്തിൽ പ്രജീഷ് (37) ആണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. മൂന്ന് മാസത്തിലധികമായി ചികിത്സയിൽ കഴിയുന്ന യുവാവിനെ രക്ഷിക്കാൻ നാട് ഒന്നായി കൈകോർക്കുകയായിരുന്നു. ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രജീഷിന്റെ തുടർചികിത്സക്കായി ധനസമാഹരണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഷമീർ കുന്ദമംഗലത്തിന്റെ നേതൃത്വത്തിലും സഹായ ധനസമാഹരണം തുടങ്ങിയിരുന്നു. ഇതിനിടെയാണ് പ്രജീഷ് മരണത്തിന് കീഴടങ്ങിയത്. മുക്കം എം.ടി സ്റ്റോർ ഉടമ പ്രഭാകരന്റെ മകനാണ് പ്രജീഷ്. മാതാവ്: റീജ. ഭാര്യ: അമൃത (ചേനോത്ത്). മക്കൾ: ഇവാൻ, ഇസൽ (രണ്ട് മാസം പ്രായമായ ഇരട്ടക്കുട്ടികൾ). സഹോദരങ്ങൾ: പ്രശോബ്, പ്രജിനി. സംസ്ക്കാരം ബുധൻ രാവിലെ 11ന് വീട്ടുവളപ്പിൽ.