ഇരിട്ടി: എടക്കാനം പുഴയിൽ കാണാതായ പാനൂർ പാത്തിപ്പാലം സ്വദേശി കെ.ടി. വിപിന്റെ (35) മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ച മൂന്നോടെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തുന്നത്. യുവാവ് മുങ്ങിയ സ്ഥലത്തിന് ഏതാനും വാര താഴെയായി വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നാട്ടുകാർ മൃതദേഹം കരക്കെത്തിച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയശേഷം മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഞായറാഴ്ച വൈകീട്ട് ആറോടെയാണ് വിപിനെ എടക്കാനം പുഴയിൽ കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം എടക്കാനത്തെ ബന്ധുവീട്ടിലെത്തിയ വിപിൻ എടക്കാനം റിവർ വ്യൂ പോയന്റിൽ സ്ഥലം കാണാനെത്തിയതായിരുന്നു. വിപിൻ പുഴയിലിറങ്ങി നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരും ഇരിട്ടി അഗ്നിശമനസേനാ നിലയത്തിലേതടക്കം ജില്ലയിലെ വിവിധ നിലയങ്ങളിലെ സ്കൂബാ ഡൈവിങ് സംഘങ്ങളടക്കം ഞായറാഴ്ച വൈകുന്നേരവും തിങ്കളാഴ്ചയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പാനൂർ പാത്തിപ്പാലം മുത്താറി പീടികയിൽ സുമം നിവാസിൽ രാമചന്ദ്രന്റെയും സുമതിയുടെയും മകനാണ്. ബംഗളൂരുവിലെ ഒരു സ്വകാര്യ ഐ.ടി കമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനീയറാണ്. ഭാര്യ: ബിൻസി. മകൻ: ശ്രീയാൻ. സഹോദരങ്ങൾ: വിജു (ഗൾഫ്), വിദ്യ (കെ.എസ്.ഇ.ബി, കണ്ണൂർ).