ന്യൂമാഹി: മാഹി പുഴയിൽപെട്ട 13കാരിയുടെ മൃതദേഹം മുകുന്ദൻ പാർക്കിനടുത്ത ബോട്ട് ജെട്ടിക്ക് സമീപത്ത് പുഴയിൽ കണ്ടെത്തി. കല്ലായി അങ്ങാടി ഈച്ചി വൈഷ്ണവ് ഹോട്ടലിന് സമീപത്തെ തമിഴ്നാട് കള്ളക്കുറിച്ചി സ്വദേശി മണ്ണാങ്കട്ടി എന്ന പാണ്ഡ്യന്റെയും മുനിയമ്മയുടെയും മകൾ പവിത്ര(13)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ 10ഓടെയാണ് പെൺകുട്ടി വീടുവിട്ടിറങ്ങിയത്. അമിതമായി മൊബൈൽ ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് അമ്മ ഫോൺ വാങ്ങി വെച്ചതിന്റെ മനോവിഷമത്തിൽ വീട്ടിൽനിന്ന് ഇറങ്ങിയെന്നാണ് നിഗമനം. പുഴയിൽ ചാടിയതായി നാട്ടുകാർ സംശയിച്ചതിനെ തുടർന്ന് മാഹിപ്പുഴയിൽ മാഹി, തലശ്ശേരി, പാനൂർ ഫയർ ഫോഴ്സ് യൂനിറ്റുകൾ തിരച്ചിൽ നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. വെളിച്ചക്കുറവിനെ തുടർന്ന് ഞായറാഴ്ച വൈകീട്ട് ആറരയോടെ തിരച്ചിൽ നിർത്തിവെച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ മത്സ്യത്തൊഴിലാളികളാണ് പെൺകുട്ടിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയത്.
ന്യൂമാഹി എം.എം ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് പവിത്ര. ശരവണൻ, കോകില എന്നിവർ സഹോദരങ്ങളാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ന്യൂമാഹി പൊലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.