പയ്യന്നൂർ: കലാ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ നിറസാന്നിധ്യവും പ്രശസ്ത നാടകനടനുമായ ഇ.എ.ജി എന്ന പേരിൽ അറിയപ്പെടുന്ന മഹാദേവഗ്രാമത്തിലെ ഇ.എ. ഗംഗാധരൻ (72) നിര്യാതനായി. പയ്യന്നൂർ ടെമ്പിൾ ബ്രദേഴ്സ് പ്രസിഡന്റ്, സ്കന്ദദാസ സമാജം മുൻ പ്രസിഡന്റ്, ഇന്ത്യൻ നാഷനൽ കോൺഗ്രസ് മഹാദേവഗ്രാമം വാർഡ് പ്രസിഡന്റ്, പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ആരാധന, നവരാത്രി ഉത്സവ കമ്മിറ്റികളിലെ സ്ഥിരം സജീവ സാന്നിധ്യം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ സജീവമായിരുന്നു. ചെറുപ്രായത്തിൽ പയ്യന്നൂർ ഫൈൻ ആർട്സ് സൊസൈറ്റി അരങ്ങത്തെത്തിച്ച നാടകങ്ങളിലൂടെ രംഗത്ത് വന്ന് ടെമ്പിൾ ബ്രദേഴ്സ്, ഡ്രമാറ്റിക്ക തുടങ്ങിയ സംഘടനകൾ അവതരിപ്പിച്ച നിരവധി നാടകങ്ങളിൽ അഭിനയമികവ് പ്രകടിപ്പിച്ചിട്ടുണ്ട്. ടെമ്പിൾ ബ്രദേഴ്സിന്റെ ആദ്യ നാടകമായ അഗ്നിരേഖയിലെ വില്ലൻ കഥാപാത്രം, ടി.പി. ഭാസ്കര പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച് രംഗത്ത് അവതരിപ്പിച്ച ഉദയ സംക്രാന്തിയിലെ അധികാരി, ഡ്രമാറ്റിക്ക അവതരിപ്പിച്ച നാടകമായ രാഗം ശുഭപന്തുവരാളിയിലെ ആനക്കാരൻ, ഒരു ഇന്ത്യൻ യുവാവിന്റെ ഭ്രമാത്മക ചിന്തകളിലെ മധ്യവയസ്കൻ എന്നീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. പരേതരായ ഉത്തമന്തിൽ ചിണ്ടൻ വൈദ്യരുടെയും ഇ.എ. ചിരി അമ്മയുടേയും മകനാണ്. ഭാര്യ: കാമ്പ്രത്ത് ഭാർഗവി. മക്കൾ: കെ. സരിത, കെ. സൗമ്യ, കെ. സജിത്ത്. മരുമക്കൾ: ദിനേശ് കുമാർ, വി.എം. സുശാന്ത്. സഹോദരങ്ങൾ: ഇ.എ. കൃഷ്ണൻ, ഇ.എ. മാധവൻ, ഇ.എ. ബാലചന്ദ്രൻ.