തൃശൂർ: സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂനിയൻ (കേരള സർക്കിൾ) മുൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സി.ഡി. ശിവദാസ് (64) നിര്യാതനായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തൃശൂർ അഡ്മിനിസ്ട്രേറ്റിവ് ഓഫിസിൽ ചീഫ് അസോസിയറ്റായാണ് വിരമിച്ചത്. പരേതനായ ചൂണ്ടൽ ദേവന്റെ മകനാണ്. ബാങ്കിലെ തൊഴിലാളി സംഘടന പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്കുവഹിച്ചിട്ടുള്ള ശിവദാസ് തൃശൂർ മൊഡ്യൂളിൽ നടന്ന വിവിധ സമരങ്ങളുടെ മുൻപന്തിയിൽ ഉണ്ടായിരുന്നു. മദ്ദളം കലാകാരൻ കൂടിയായിരുന്ന ശിവദാസ് തൃശൂർ, പാലക്കാട് ജില്ലകളിലെ നൂറുകണക്കിന് ഉത്സവങ്ങളിൽ കൊട്ടിയിട്ടുണ്ട്. പരമ്പരാഗത കലാരൂപമായ ‘മരം’ എന്ന വാദ്യോപകരണത്തിൽ വിദഗ്ധനായിരുന്നു. പറയ ഗോത്രത്തിലെ കാരണവർ മരിച്ചാൽ അനുഷ്ഠാനപരമായി അവതരിപ്പിച്ചിരുന്ന ‘ചാക്കാട്’ എന്ന വാദ്യകലാരൂപത്തെ ശബ്ദലേഖനം ചെയ്ത് ശിവദാസ് സമാഹരിച്ചത് കലാലോകം ഏറ്റെടുത്തിരുന്നു. ശിവദാസ് രചിച്ച ‘പെയ്തൊഴിയുന്ന വാദ്യങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം കഴിഞ്ഞ ഒക്ടോബറിൽ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്നിരുന്നു. ഭാര്യ: അനിത. മകൻ: ഹരികൃഷ്ണൻ.