കോയമ്പത്തൂർ: കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. തൊണ്ടാമുത്തൂർ വിരലിയൂർ ഇന്ദിര കോളനിയിലെ കാർത്തിയാണ് (24) മരിച്ചത്. കാർത്തിയുടെ സുഹൃത്ത് ഹരീഷിനെ (22) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 11നായിരുന്നു അപകടം. വനത്തിൽനിന്ന് തൊണ്ടാമുത്തൂരിന് അടുത്ത വിരാലിയൂരിലെ ജനവാസ കേന്ദ്രത്തിലെത്തിയ ആനയെ നാട്ടുകാരിൽ ചിലർ പിന്തുടർന്ന് വിരട്ടിയോടിക്കുന്നതിനിടെ ആന പിന്തിരിഞ്ഞ് കാർത്തിയെ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ യുവാവ് മരിച്ചു.
പൂലാമ്പട്ടി വനംവകുപ്പിലെ ഉദ്യോഗസ്ഥരെത്തി ആനയെ വനമേഖലയിലേക്ക് ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജനങ്ങളും ഒപ്പം കൂടിയത്. പെയിന്റിങ് തൊഴിലാളിയാണ് കാർത്തി.