പെരുമ്പാവൂർ: കഴിഞ്ഞദിവസം അറക്കപ്പടി ജങ്ഷനിൽ ബൈക്കിൽ കാറിടിച്ച് മരിച്ച മിഥുൻ മോഹനെൻറ (27) വേർപാട് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല. അറക്കപ്പടി കുടിയിരിക്കൽ വീട്ടിൽ മോഹനൻ എട്ടുവർഷം മുമ്പ് മരിക്കുമ്പോൾ മിഥുൻ കാലടി ശ്രീശങ്കര കോളജിൽ ബി.എ എക്കണോമിക്സ് വിദ്യാർഥിയായിരുന്നു. പിതാവിെൻറ മരണശേഷം മാതാവ് മീനാക്ഷിയും മിഥുനും പ്രയത്നിച്ചാണ് കുടുംബം മുന്നാട്ടുകൊണ്ടുപോയിരുന്നത്. വ്യാഴാഴ്ച രാത്രി 10.30ന് അറക്കപ്പടി പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിൽനിന്ന് ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന മിഥുൻ സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വിഷ്ണുവാണ് സഹോദരൻ. സഹോദരി മേഘ വിവാഹിതയാണ്. വെള്ളിയാഴ്ച വൈകീട്ട് സംസ്കാരം നടത്തി.