കൊച്ചി: പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും പഴയകാല കോൺഗ്രസ് പ്രവർത്തകനും ഗാന്ധിയനുമായ എറണാകുളം നോർത്ത് പരമാര റോഡിൽ എ.കെ. ഭാസ്കരൻ നിര്യാതനായി. 101 വയസ്സായിരുന്നു. വിദ്യാർഥി കാലഘട്ടം മുതൽ സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിൽ വ്യാപൃതനായ ഇദ്ദേഹം 1945 മുതൽ 1947 ആഗസ്റ്റ്14 വരെ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഒപ്പം ക്രൂരമർദനത്തിനിരയാവുകയും ഒരു ചെവിയുടെ േകൾവി ശക്തി എന്നന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്തു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനെ തുടർന്നാണ് ജയിൽ മോചിതനായത്.പനമ്പിള്ളി ഗോവിന്ദമേനോൻ, വി.ആർ. കൃഷ്ണൻ എഴുത്തച്ഛൻ, കെ.കരുണാകരൻ എന്നിവരായിരുന്നു സഹതടവുകാർ. ഉറ്റസുഹൃത്തും മുൻ ഗവർണറുമായ എൻ.എ. റഹീമിനൊപ്പം ചേർന്ന് ഒരു പത്രം നടത്തിയിരുന്നു. 1972ൽ കേന്ദ്ര സർക്കാർ താമ്രപത്രം നൽകി ആദരിച്ചു. രാഷ്ട്രപതി ഭവനിലും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലും ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പരേതരായ അഴകിയ പറമ്പിൽ കൃഷ്ണെൻറയും വെണ്ണല ചക്കുകുളങ്ങരയിൽ കാളിയുടെയും മകനാണ്. ബിസിനസുകാരനായ അനുവാണ് ഏകമകൻ. മരുമകൾ; പ്രമീള. സംസ്കാരം നടത്തി.