കൊച്ചി: ‘ദേശാഭിമാനി’ മുൻ സീനിയർ ന്യൂസ് എഡിറ്റർ ടി.വി. പത്മനാഭൻ (84) അന്തരിച്ചു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച വൈകീട്ട് എട്ടിനായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന്. 36 വർഷത്തെ സേവനത്തിനുശേഷം 2001ലാണ് ‘ദേശാഭിമാനി’യിൽനിന്ന് വിരമിച്ചത്. എറണാകുളം വൈറ്റില കാച്ചപ്പള്ളി റോഡിൽ മേപ്പിള്ളിൽ വീട്ടിലായിരുന്നു താമസം. എരൂരിൽ വേലായുധെൻറയും കാർത്യായനിയുടെയും മകനായി ജനിച്ച പത്മനാഭൻ കുട്ടിക്കാലം മുതൽക്കെ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്നു. കെ.എൻ. രവീന്ദ്രനാഥ്, സി.കെ. ചന്ദ്രപ്പൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിദ്യാർഥി ഫെഡറേഷെൻറ പ്രവർത്തനങ്ങളിൽ സജീവ പങ്കുവഹിച്ചു. 1958ൽ എറണാകുളത്ത് നടന്ന എ.ഐ.ടി.യു.സി അഖിലേന്ത്യ സമ്മേളനത്തിൽ പ്രതിനിധിയായിരുന്നു.
എറണാകുളത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘കേരളപ്രകാശം’ ദിനപത്രത്തിലൂടെയാണ് പത്രപ്രവർത്തനം ആരംഭിച്ചത്. അന്ന് അവിടെ പ്രവർത്തിച്ചിരുന്ന കെ.എം. റോയിയുമായുള്ള വ്യക്തിബന്ധമാണ് പത്മനാഭനെ ആ പത്രവുമായി ബന്ധപ്പെടുത്തിയത്. 1966ൽ ടി.കെ. രാമകൃഷ്ണെൻറ നിർദേശപ്രകാരമാണ് ടി.വി. പത്മനാഭൻ ‘ദേശാഭിമാനി’യിൽ ചേർന്നത്. പിന്നീട് ന്യൂസ് എഡിറ്ററായി ചുമതലയേറ്റു. ഓൺലൈൻ എഡിഷൻ ആരംഭിച്ചപ്പോൾ അതിെൻറ ന്യൂസ് എഡിറ്ററായിരുന്നു. സി.പി.എം ദേശാഭിമാനി ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
സുഭാഷിണിയാണ് ഭാര്യ. മക്കൾ: ടി.പി. ജിനീവ് (ദേശാഭിമാനി), ടി.വി. പ്രദീപ് (ഇൻസ്പെക്ടർ, എൻ.സി.ആർ.ബി, ഡൽഹി), സോണിയ. മരുമക്കൾ: രേഷ്മ, ഡിംപിൾ (ടീച്ചർ, തൃപ്പൂണിത്തുറ ഗേൾസ് ഹൈസ്കൂൾ), കെ.ബി. ഉദയഭാനു (വാണിജ്യകാര്യ ലേഖകൻ).