അങ്കമാലി: അങ്കമാലി സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറും നഗരസഭ മുന്‍ വൈസ് ചെയര്‍മാനുമായ എം.എസ്. ഗിരീഷ്കുമാര്‍ (57) ദേശീയപാതയില്‍ വാഹനാപകടത്തില്‍ മരിച്ചു. അങ്കമാലി നായത്തോട് കിഴക്കെ മൂത്താട്ട് വീട്ടില്‍ പരേതനായ ശിവശങ്കരപ്പിള്ളയുടെയും ഗൗരിക്കുട്ടിയമ്മയുടെയും മകനാണ്.ബുധനാഴ്ച വൈകീട്ട് 5.15ന് ചാലക്കുടി മുരിങ്ങൂര്‍ ഡി.ആര്.ഡിക്ക് സമീപം ഗിരീഷ്കുമാര്‍ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ കാർ ഇടിക്കുകയായിരുന്നു. അവശനിലയിലായ ഗിരീഷ്കുമാറിനെ ചാലക്കുടി സെൻറ് ജയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 16 വര്‍ഷമായി തുടര്‍ച്ചയായി അങ്കമാലി സഹകരണ ബാങ്ക് പ്രസിഡൻറാണ്. 2005 മുതല്‍ 2020 വരെ അങ്കമാലി നഗരസഭ കൗണ്‍സിലറായി. 2010 മുതല്‍ ഒരു വര്‍ഷവും 2015 മുതല്‍ ഒന്നര വര്‍ഷവും നഗരസഭ വൈസ് ചെയര്‍മാനുമായിരുന്നു.സി.പി.എം നായത്തോട് സ്കൂള്‍ ബ്രാഞ്ച് അംഗമാണ്. നായത്തോട് മേഖലയിലെ കലാ സാമൂഹിക, സാംസ്കാരികരംഗത്ത് സജീവ സാന്നിധ്യവുമായിരുന്നു.കോണ്‍ഗ്രസിെൻറ സജീവ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം കരുണാകരെൻറ ഡി.ഐ.സി പിരിച്ചുവിട്ടതോടെയാണ് സി.പി.എമ്മില്‍ ചേര്‍ന്നത്. മൃതദേഹം ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് അങ്കമാലി നഗരസഭയിലും തുടര്‍ന്ന് സഹകരണ ബാങ്കിലും പൊതുദര്‍ശനത്തിന് വെക്കും. വൈകീട്ട് നാലിന് നായത്തോട്ടെ വീട്ടുവളപ്പില്‍ സംസ്കരിക്കും.
അവിവാഹിതനാണ്. സഹോദരങ്ങള്‍: സോമനാഥന് (ജില്ല സഹകരണ ബാങ്ക്, കുറുമശ്ശേരി), ലതിക രവീന്ദ്രന്.