കളമശ്ശേരി: മെഡിക്കൽ കോളജ് റോഡിൽ അമിത വേഗതയിലെത്തിയ കാർ നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിച്ച് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു. കങ്ങരപ്പടി പല്ലങ്ങാട്ട്മുഗൾ വീട്ടിൽ പി.കെ. പ്രകാശെൻറ മകൻ പ്രതീഷാണ് (27) മരിച്ചത്. ഒപ്പം സഞ്ചരിച്ച പാനായിക്കുളം തിണ്ടിക്കൽ വീട്ടിൽ ഷെഫിൻ (26) ഗുരുതര പരിക്കുമായി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ എച്ച്.എം.ടി മെഡിക്കൽ കോളജ് റോഡിൽ സ്റ്റോർ സ്റ്റോപ്പിന് സമീപത്താണ് അപകടം. മെഡിക്കൽ കോളജ് ഭാഗത്തുനിന്ന് വന്ന കാർ നിയന്ത്രണംവിട്ട് നടപ്പാതയിലൂടെ മുന്നോട്ട് നീങ്ങി സമീപത്തെ വൈദ്യുതി തൂണിലിടിച്ച് റോഡിലേക്ക് തലകീഴായി മറിയുകയായിരുന്നു. ഇതിനിടെ വൈദ്യുതി തൂണ് ഒടിഞ്ഞ് റോഡിൽവീണു. ഓടിക്കൂടിയ നാട്ടുകാരും സ്ഥലത്തെത്തിയ പൊലീസും ചേർന്നാണ് കാറിൽ കുടുങ്ങിയവരെ പുറത്തെടുത്ത് സമീപത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.മൂന്നംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കാറോടിച്ചയാൾ അപകടം നടന്നയുടൻ കാറിൽനിന്ന് ഇറങ്ങി രക്ഷപ്പെട്ടു. പ്രതീഷിെൻറ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. മാതാവ്: ശോഭന.